കൊട്ടിയൂർ: കണ്ണൂരിന് വയനാടുമായി അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ കണ്ടപ്പുനം-നെല്ലിയോടി-39ാം മൈൽ റോഡ് തുറന്നുകൊടുക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്തും നാട്ടുകാരും ചേർന്ന് ജനകീയ സമിതി രൂപവത്കരിച്ചാണ് അഞ്ച് മീറ്റർ വീതിയിൽ റോഡ് ഒരുക്കുന്നത്. കൊട്ടിയൂർ ഉത്സവം അടക്കമുള്ള തിരക്കുകളുടെ കാലം വരുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സാധിക്കുംവിധത്തിൽ അറ്റകുറ്റപ്പണി നടത്താനാണു പദ്ധതി.
കണ്ണൂർ ജില്ലയിൽ മലയോര ഹൈവേയിലെ കണ്ടപ്പുനം ടൗണിൽ നിന്ന് ആരംഭിക്കുന്ന റോഡ് സംസ്ഥാനാന്തരപാത കടന്നുപോകുന്ന വയനാട്ടിലെ 39ാം മൈലിലാണ് എത്തിച്ചേരുക. റോഡിന്റെ ഒരുഭാഗം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലും മറുഭാഗം വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലുമാണ്.
കൊട്ടിയൂർ ഭാഗത്തുള്ള കണ്ടപ്പുനം മുതൽ പാറയിൽ കവല വരെ 2.5 കിലോമീറ്റർ ദൂരം ടാറിങ്ങും കോൺക്രീറ്റും പണികളും നടത്തിയതാണ്. വയനാട്ടിലെ 39-ാം മൈലിൽ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഒരു കിലോമീറ്റർ ദൂരവും പണികൾ പൂർത്തി യാക്കിയിട്ടുണ്ട്. ഇടക്കുള്ള 2.450 കിലോമീറ്റർ ദൂരമാണ് ഗതാഗതയോഗ്യമാക്കുന്നത്.
കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെടുന്നതാണ് ഈ റോഡ്. ആറ് പതിറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന റോഡിൽ വന്യജീവിശല്യം രൂക്ഷമായതിനെത്തുടർന്ന് 10 വർഷത്തിലധികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. മുപ്പതിലധികം കുടുംബങ്ങൾ ഈ പ്രദേശത്തുനിന്ന് താമസം മാറുകകൂടി ചെയ്തതോടെയാണു റോഡ് വിസ്മൃതിയിലായത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പഞ്ചായത്തംഗങ്ങൾ എന്നിവർ റോഡിനായി രംഗത്തുണ്ട്. ജനകീയ വികസന സമിതി ചെയർമാൻ ഫാ. സിനോജ് ചിറ്ററക്കൽ റോഡ് പണി ഉദ്ഘാടനം ചെയ്തു.
കൺവീനർ ഷാജി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ജീജ ജോസഫ്, ഷാജി തോമസ് പൂവക്കുളത്ത്, ബേബി ചെറുപ്ലാവിൽ, ബിനീഷ് കുമ്പുങ്കൽ, ജോയി മമ്പള്ളിൽ, സാബു പാറയിൽ തുടങ്ങിയവർ സംസാരിച്ചു. Another road is being prepared for the Kannur-Wayanad journey
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.