യന്ത്രത്തകരാറിനാൽ വർഷങ്ങളായി അഴീക്കോട് പോർട്ടിൽ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രം
അഴീക്കൽ: അഴീക്കൽ പോർട്ടിൽ വർഷങ്ങളായി പ്രവർത്തനക്ഷമമായ മണ്ണുമാന്തി യന്ത്രം തിരുവനന്തപുരത്തേക്ക് കടത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിലെ മുതലപ്പൊഴി ഹാർബറിലേക്കാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയത്. അവിടെ മത്സ്യബന്ധനം നടത്താൻ മണ്ണു നീക്കാനാണ് ഇത് കൊണ്ടുപോയത്. സർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മണ്ണുമാന്തി യന്ത്രം കൈമാറിയതെന്ന് പോർട്ട് അഴീക്കോട് പോർട്ട് ഓഫിസർ പറഞ്ഞു. 20 കോടി രൂപ മുടക്കി 2015 നവംബറിൽ വാങ്ങിയ കട്ടർ സെക്ഷൻ ഡ്രഡ്ജർ ചന്ദ്രഗിരി നാളിതുവരെയായി ഉപയോഗപ്പെടുത്തിയത് കേവലം 600 മണിക്കൂർ മാത്രമാണെന്നാണ് അറിവ്. മാസങ്ങൾക്കൊടുവിൽ ബ്ലേഡ് തകരാറായതോടെ അതിന്റെ പ്രവർത്തനവും നിലച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. അവിടത്തെ ആവശ്യം കഴിഞ്ഞാൽ രണ്ടോ മൂന്നോ മാസത്തിനകം തിരികെ അഴീക്കോടുതന്നെ എത്തിക്കുമെന്ന് തിരുവനന്തപുരം പോർട്ടിലെ എക്സിക്യൂട്ടിവ് എൻജിനീയർ അനിൽ കുമാർ പറഞ്ഞു. കടൽ വഴിതന്നെയാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയത്.
ഇവിടെ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ചന്ദഗിരി ഡ്രഡ്ജർ ആവശ്യമായ എല്ലാ റിപെയറും അവരുടെ ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. സ്ഥലം എം.എൽ.എ കെ.വി. സുമേഷിനെയും വിവരം ധരിപ്പിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.