ചാലാട് മാർക്കറ്റിൽനിന്ന് പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും
കണ്ണൂർ: ചാലാട് ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി. കണ്ണൂർ കോർപറേഷൻ പരിധിയിലെ ചാലാട് മാർക്കറ്റിൽ നിന്നാണ് ഒരു കിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് ആവരണമുള്ള 13000 പേപ്പർ കപ്പുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത്. ചാലാട് മാർക്കറ്റിൽ നിരോധിത ക്യാരി ബാഗുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധനക്ക് എത്തിയത്. ചാലാട് ടൗണിലെ ഫാദിൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് 104 കിലോ നിരോധിത ക്യാരിബാഗുകൾ സ്ക്വാഡ് കണ്ടെത്തിയത്. തുടർ പരിശോധനയിൽ സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ നിന്നും രണ്ട് കാർട്ടണുകളിലായി 13000 പേപ്പർ കപ്പുകളും കണ്ടെടുത്തു. 10,000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപറേഷന് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, കെ.ആർ. അജയകുമാർ, ശരീകുൽ അൻസാർ, കണ്ണൂർ കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ്, ജയമോഹൻ, ഹംസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.