ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവിനാണ് (38) പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് നാലോടെ ചേളത്തൂരിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കൂന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി പൊലീസ് സബ് ഇൻസ്പെക്ടർ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.