കേളകം: റബർ വില വീണ്ടും ഡബിൾ സെഞ്ച്വറി കടന്നതിന്റെ സന്തോഷത്തിൽ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനൽ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി.
വിപണിയിൽ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്താൽ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോൾ. ഇല കൊഴിയുകയും വേനൽ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയിൽ ഒന്നിടവിട്ട് വേനൽ മഴ ലഭിച്ച സാഹചര്യത്തിൽ കർഷകരിൽപലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനയിലാണ്.
വില 200 കടന്നതിനാൽ, കൂടുതൽ കർഷകർ ടാപ്പിങ് പുനരാരംഭിക്കും. റബറിന്റെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രികളുടെ വിൽപ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും റബർ വിൽക്കുന്നത് ഒട്ടുപാൽ വിലയും ഇത്തവണ താഴാതെ നിലനിൽക്കുകയാണ്. ഏഴു മാസം മുമ്പാണു റബർ വില 255 രൂപയെന്ന റെക്കോർഡിലെത്തിയത്.
2011 ഏപ്രിൽ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോർഡ് വില. ഈ റെക്കോർഡ് തകർത്തത് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് 255 രൂപയിലെത്തിയത്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുമ്പാണ് ചലിച്ചുതുടങ്ങിയത്. ശനിയാഴ്ച വിപണിയിൽ 202 രൂപക്കായിരുന്നു കച്ചവടം. ചിലയിടങ്ങളിൽ 200 രൂപക്കും വ്യാപാരികൾ റബർ വാങ്ങി. റബർ ബോർഡും ശനിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപയാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.