ഉപ്പുവെള്ളം കയറുന്നതിനെ തുടർന്ന് കൃഷിയില്ലാതായ കുണിയൻ പാടശേഖരം
പയ്യന്നൂർ: കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ കുണിയൻ വയലിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിന് പരിഹാരമാവുന്നു. വയലിൽ പ്രതിരോധ ബണ്ട് നിർമിക്കുന്നതിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു.
പഞ്ചായത്തിന്റെ നെല്ലറയാണ് കുണിയൻ. തെക്കനംകൂർ, കുട്ടൻവഴി എന്നീ പാടശേഖരങ്ങളിലായി അമ്പതിലധികം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നു. ഉപ്പുവെള്ളം കയറുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
പ്രദേശത്തെ കിണറുകളിലടക്കം ഉപ്പുവെള്ളം കയറാറുണ്ട്. കുണിയൻ പ്രദേശത്തെ കൃഷിക്കാരുടെ ദീർഘ കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുകയും പദ്ധതിക്ക് നിലവിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തതോടെയാണ് കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാവുന്നത്.
കേരള സർക്കാർ മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.