കണ്ണൂർ: സമഗ്രശിക്ഷ കേരളത്തിന്റെ കീഴിൽ ജില്ലയിൽ 12 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബി.ആർ.സി) സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ഒക്ടോബറിൽ പ്രവർത്തനം തുടങ്ങും. വിദ്യാർഥികൾക്ക് പ്രഫഷനൽ വൈദഗ്ധ്യം വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി നൽകി വിവിധ ജോലികൾക്ക് പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ലക്ഷ്യം.
ഇതിന്റെ പൈലറ്റ് പ്രോജക്ട് കല്യാശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിക്കുകയും 50 വിദ്യാർഥികൾ ഒരു വർഷം നീണ്ട രണ്ടു കോഴ്സുകൾ (എക്സിം എക്സിക്യൂട്ടിവ്, ബേക്കിങ് ടെക്നീഷ്യൻ) നിലവിൽ വിജയകരമായി പൂർത്തിയാക്കുകയാണ്.
15 മുതൽ 23 വരെ പ്രായമുള്ളവർക്കാണ് ഈ കോഴ്സിന് ചേരാൻ അവസരം. ഒരു എസ്.ഡി.എസിൽ രണ്ട് കോഴ്സുകളായിരിക്കും നടത്തുക. ഒരു ബാച്ചിൽ 25 വിദ്യാർഥികൾക്കാണ് പ്രവേശനം. ഒരു വർഷമായിരിക്കും കോഴ്സിന്റെ കാലാവധി. വിദ്യാർഥികളുടെ സ്കൂളിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിലായിരിക്കും കോഴ്സുകൾ നടത്തുക.
ജില്ലതല സ്കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റിയുടെ രക്ഷാധികാരി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ്. കമ്മിറ്റി ചെയർമാൻ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരിയും വൈസ് ചെയർമാൻ ജില്ല കലക്ടർ അരുൺ കെ. വിജയനുമാണ്. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഇ.സി. വിനോദാണ് കമ്മിറ്റി കൺവീനർ.
ജില്ലതല സ്കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റിയുടെ പ്രഥമയോഗം ജില്ല പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, വി.എച്ച്.സി.ഇ പയ്യന്നൂർ മേഖല അസി. ഡയറക്ടർ ഇ.ആർ. ഉദയകുമാരി, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസർ മുഹമ്മദ് അൻസിൽ ബാബു, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഇ.സി. വിനോദ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ (കെയ്സ്) ജില്ല സ്കിൽ കോഓഡിനേറ്റർ വി.ജെ. വിജേഷ്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. പി.കെ. സബിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.