തലശ്ശേരി: ഇന്ന് നവംബർ 14, കുട്ടികളുടെ വിശേഷദിവസം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം. നെഹ്റു മൺമറഞ്ഞ് വർഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ ജീവൻതുടിക്കുന്ന ഒരു ഓർമച്ചിത്രം തലശ്ശേരിയിലുണ്ട്.
തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ ജില്ല കോടതിക്കും കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനുമിടയിൽ ഗവ. ട്രെയിനിങ് കോളജ് വിമൻസ് ഹോസ്റ്റലിന് മുന്നിലെ കല്യാണി നിവാസ് എന്ന ഇരുനില വീടിന്റെ കോലായയുടെ ചുവരിലാണ് ഈ അപൂർവ ചിത്രം.
ഉടുപ്പിൽ റോസാപ്പൂ തിരുകി സുസ്മേര വദനനായിരിക്കുന്ന ചാച്ചാജിയല്ല ഇത്. സംഗീതസദസ്സിൽ മൃദംഗം വായിക്കുകയാണെന്നായിരുന്നു ചിത്രം കണ്ടവരുടെ ധാരണ.
ചരിത്രവും കൗതുകവും യാദൃച്ഛികതയും ഇഴചേരുന്ന കുറേ കാര്യങ്ങൾ ഈ ചിത്രത്തിന് പറയാനുണ്ട്. 1955 ജനുവരിയിൽ ചെന്നൈ ആവടിയിലെ എ.ഐ.സി.സി സമ്മേളനവേദി. കോൺഗ്രസിൽ സോഷ്യലിസം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ചർച്ച. നെഹ്റുവായിരുന്നു അവതാരകൻ. വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നതിനിടയിൽ മുൻനിരയിലെ പ്രതിനിധികളിൽ പലരും ഉറക്കത്തിലായി.
ഇത് ശ്രദ്ധയിൽപ്പെട്ട് പ്രകോപിതനായ നെഹ്റു അടുത്തുണ്ടായിരുന്ന ഉരുളൻ തലയണ എടുത്തു അവരെ എറിയാൻ നോക്കി. സ്ഥലത്തുണ്ടായിരുന്ന പ്രമുഖ പ്രസ് ഫോട്ടാഗ്രഫർ കോയമ്പത്തൂർ സ്വദേശി ഇ.വി. രാമസ്വാമിയുടെ കാമറയിൽ ഈ ദൃശ്യം പതിഞ്ഞു. ചരിത്രത്തിലിടം പിടിച്ച ഈ ചിത്രത്തിന് പിന്നാലെ ദേശീയ-അന്തർദേശീയ അവാർഡുകൾ രാമസ്വാമിയെ തേടിയെത്തി.
തലശ്ശേരിക്കാരനായ ഗ്രേറ്റ് ബോംബെ സർക്കസ് ഉടമ കെ.എം. ബാലഗോപാലന്റെ അടുത്ത സുഹൃത്തായിരുന്നു ഇ.വി. രാമസ്വാമി. നെഹ്റുവിന്റെ അപൂർവ ഫോട്ടോയുടെ ഒറിജിനൽ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിൻറ് രാമസ്വാമി ബാലഗോപാലന് ഒരു വൈമനസ്യവും കൂടാതെ കൈമാറി.
അങ്ങനെയാണ് ഫോട്ടോ തലശ്ശേരിയിലെ കല്യാണി നിവാസിലെത്തിയത്. 1960ലാണ് കല്യാണി നിവാസ് നിർമിച്ചത്. സർക്കസുമായുളള ഊരുചുറ്റലിനിടയിലാണ് ബാലഗോപാൽ കോയമ്പത്തൂർ സ്വദേശിയായ രാമസ്വാമിയുമായി സൗഹൃദത്തിലായത്. കോൺഗ്രസ് കുടുംബമാണ് ഇദ്ദേഹത്തിന്റേത്.
എ.കെ.ജി, ഇ.എം.എസ്, എ.കെ. ആൻറണി, ബ്രിട്ടനിലെ മുൻ ഇന്ത്യൻ ഹൈ കമീഷണർ ഡോ.സെയ്ദ് മുഹമ്മദ് എന്നിവരടക്കമുളളവർ വീട്ടിൽ വന്നപ്പോൾ നെഹ്റുവിന്റെ ഫോട്ടോ കണ്ട് വിസ്മയിച്ചത് ബാലഗോപാലന്റെ മകൻ അഡ്വ.കെ.എം. പ്രദീപ് നാഥിന് ഇന്നും ഓർമയിലുണ്ട്. തലശ്ശേരി - കണ്ണൂർ കോടതികളിലെ പ്രമുഖ അഭിഭാഷകനാണ് പ്രദീപ് നാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.