തലശ്ശേരി: മാലിന്യ സംസ്കരണത്തിലെ അപാകതക്ക് ഷോപ്പിങ് കോംപ്ലക്സുകൾക്ക് പിഴ ചുമത്തി. നാരങ്ങാപ്പുറത്തെ ടെലി ഷോപ്പിങ് കോംപ്ലക്സ്, ടെലി ടവർ, ഓറഞ്ച് ടവർ, പിലാക്കണ്ടി പ്ലാസ എന്നിവക്കാണ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് പിഴ ചുമത്തിയത്.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അപാകത കണ്ടെത്തിയത്. ടെലി ഷോപ്പിങ് കോംപ്ലക്സ്, ടെലി ടവർ, ഓറഞ്ച് ടവർ എന്നിവയുടെ മുന്നിലും പരിസരത്തും ജൈവ-അജൈവമാലിന്യങ്ങൾ ചിതറിക്കിടക്കുന്നതായും കൂട്ടിയിട്ടതായും സ്ക്വാഡ് കണ്ടെത്തി. മൂന്ന് കോംപ്ലക്സുകൾക്കും 5,000 രൂപ വീതം പിഴ ചുമത്തി.
പിലാക്കണ്ടി പ്ലാസയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കാനായി കല്ലുകൊണ്ട് കെട്ടിയ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നിർമിതി ഉടൻ തന്നെ പൊളിച്ചുമാറ്റി ശാസ്ത്രീയമായി മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പ്ലാസ്റ്റിക് കത്തിച്ചതിന് പിലാക്കണ്ടി പ്ലാസക്ക് 10,000 രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാനും തലശ്ശേരി നഗരസഭക്ക് നിർദേശം നൽകി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.