കേളകം: കള്ളക്കടത്തിന്റെ തലക്കനത്താൽ കഴുത്തൊടിഞ്ഞ മനുഷ്യർ. കുടക് മേഖലകളിലേക്ക് കശുവണ്ടിക്കടത്ത് നടത്തി ഉപജീവനം നടത്തിയതിന്റെ മധുര സ്മരണകളാണ് കണ്ണൂരിന്റെ മലയോര ഗ്രാമങ്ങൾക്ക് പറയാനുള്ളത്. 1980-90 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ കർണാടക അതിർത്തി പങ്കിടുന്ന മേഖലകളിൽ ഉത്സവ പ്രതീതിയായിരുന്നു. .
രാത്രി നഗരമുറങ്ങുമ്പോൾ കർണാടകത്തിലെ അതിർത്തി പ്രദേശമായ മാക്കൂട്ടം, ബർണാനി വനത്തിലേക്ക് കശുവണ്ടി ചാക്കുകൾ ഇരുമുടി കെട്ടി ഓരോ കുടുംബവും യാത്ര തുടങ്ങും. വീടുകളും കടകളും കയറിയിറങ്ങി കശുവണ്ടി വാങ്ങി മൂന്നു ബാറ്ററിയുടെ പിച്ചള ടോർച്ചുമെടുത്ത് പൊലീസ് ചെക്പോസ്റ്റുകളും ഒറ്റുകാരും ഒളിച്ചിരിക്കുന്ന കാട്ടിലൂടെ കിലോമീറ്ററുകൾ നീളുന്ന യാത്ര, നേരം വെളുക്കുന്നതുവരെ.
അന്ന് നടന്ന ദൂരത്തിന്റെ പകുതിപോലും പിന്നീട് ഒരിക്കലും നടക്കേണ്ടി വന്നിട്ടില്ലന്നാണ് അനുഭവസ്ഥർ പറയുന്നത്. അന്നെടുത്ത ചുമടിനോളം വരില്ല മുഴുവൻ ജീവിതത്തിന്റെ കനവുമത്രെ. ആ ഓർമകൾക്ക് തന്നെ കഴുത്തൊടിയുന്ന കനമുണ്ട്. കാട്ടാനകളും കാട്ട് ജീവികളും കുടക് -കേരള വനമേഖലകളിൽ എത്തുന്നതിന് മുമ്പ് കശുവണ്ടി ചുമടേന്തി വനത്തിലൂടെ കിലോമീറ്ററുകൾ പോലും സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന അക്കാലത്ത് കേളകം പഞ്ചായത്തിലെ അടക്കാത്തോട് ടൗൺ ജനനിബിഡമായിരുന്നു.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നും തൊഴിൽ തേടിയെത്തിയവർക്ക് കശുവണ്ടി ചുമടുകൾ നൽകിയിരുന്നവർ ഏറെയാണ്. ചുമട്ടുകൂലി കുറവായിരുന്ന അക്കാലത്ത് ഒരു കിലോ ഗ്രാം കശുവണ്ടി കാനനപാതകളും കുന്നും മലകളും താണ്ടി കർണാടകയിലെ ബർണാനിയിലും, മാക്കൂട്ടത്തും ഡിപ്പോയിൽ എത്തിക്കുന്നതിന് കൂലി 90 പൈസ മുതൽ ഒന്നേകാൽ രൂപ വരെ മാത്രം.
ജനത കൈലി വിപണിയിൽ എത്തിയ അക്കാലത്ത് കുഴൽ പോലെ തുന്നി തൈച്ച് വയമ്പയാക്കി രണ്ട് ഭാഗങ്ങളിൽ കൃത്യമായ തൂക്കം കശുവണ്ടി നിറച്ച് ഇരുമുടിക്കെട്ടാക്കി കശുവണ്ടി ചുമക്കുന്നതിനായിരുന്നെന്നും നാട്ടുകാരോർക്കുന്നു. കണ്ണൂർ ജില്ലയിൽ ലഭിച്ചിരുന്നതിലും കൂടുതൽ വില ലഭിച്ചതുകൊണ്ടായിരുന്നു പ്രതിബന്ധങ്ങളവഗണിച്ച് കശുവണ്ടി കർണാടകയിലേക്ക് കടത്താൻ പ്രേരിപ്പിച്ചത്. പിൽകാലത്താണ് ഇത് തടയാൻ സർക്കാർ കശുവണ്ടിക്ക് തറവില നിശ്ചയിച്ച് സംഭരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.