മിൻസൽ സൂരജ് വർഗീസ് പോൾ
പറവൂർ: ചേന്ദമംഗലം വടക്കുംപുറം ഭാഗത്ത് വീടുകളുടെ പോർച്ചിൽനിന്ന് ഇലക്ട്രിക് ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ. പതിനേഴുകാരൻ ഉൾപ്പെടെയുള്ള നാൽവർ സംഘത്തെയാണ് വടക്കേകര പൊലീസ് പിടികൂടിയത്.
ചേന്ദമംഗലം പുളിക്കൽ വീട്ടിൽ മിൻസൽ (18), മാഞ്ഞാലി മാട്ടുപുറം തോപ്പിൽ വീട്ടിൽ വിച്ചു എന്ന സൂരജ് (20), ചാലിപ്പാലം തെക്കിനേടത്ത് വീട്ടിൽ വർഗീസ് പോൾ (അഖിൽ -28), ചേന്ദമംഗലം സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് പിടികൂടിയത്.
വരാപ്പുഴ പി.എസ്.എൻ മോട്ടോഴ്സിലെ ജീവനക്കാരനായ സിജിത് എന്നയാൾ ഡിസ്പ്ലേ ചെയ്യുന്നതിനായി കൊണ്ടുപോയ ഇലക്ട്രിക് സ്കൂട്ടർ ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് വടക്കും പുറത്തുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ സ്കൂട്ടർ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിൻസലിനെ പിടികൂടിയത്.
മിൻസലിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. മിൻസലും പ്രായപൂർത്തിയാകാത്ത ആളുംകൂടി ശ്രീജിത് എന്നയാളുടെ സ്കൂട്ടർ മോഷ്ടിച്ചു എന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അന്നേ ദിവസം കെ.എസ്.ഇ.ബി ജീവനക്കാരനായ ലിജുവിന്റെ വീട്ടിൽനിന്ന് ഹീറോ ഇലക്ട്രിക് സ്കൂട്ടറും മോഷണം നടത്തി. ചേന്ദമംഗലം വടക്കും പുറത്തുള്ള മണിലാലിന്റെ വീട്ടിൽനിന്ന് ഇലക്ട്രിക് സ്കൂട്ടറും ശ്രീദേവിന്റെ ബജാജ് പൾസർ എൻ.എസ് മോട്ടോർ സൈക്കിളും സൂരജുമായി ചേർന്ന് മോഷ്ടിച്ചതായി തെളിഞ്ഞു.
ഈ മോട്ടോർ സൈക്കിളുകൾ പ്രതികൾ മോഷ്ടിച്ച ശേഷം വർഗീസ് പോളിന്റെ വീട്ടിൽ കൊണ്ടുപോയി രൂപമാറ്റം വരുത്തി വിൽപന നടത്തുകയായിരുന്നു.
മോഷണം നടത്തിയ ഒരു ഇലക്ട്രിക് സ്കൂട്ടർ വർഗീസ് പോളിന്റെ വീട്ടിൽനിന്നും മറ്റൊരു സ്കൂട്ടർ ആലങ്ങാട് മാളികംപീടിക ഭാഗത്ത് വിൽപന നടത്തിയ വീട്ടിൽനിന്നും മോട്ടോർ സൈക്കിൾ മാറമ്പിള്ളി ജങ്കാർ കടവിന് സമീപത്തുനിന്നും പൊലീസ് കണ്ടെടുത്തു.
വർഗീസ് പോൾ ബൈക്കിൽ സഞ്ചരിച്ച് വീടുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടുവെച്ച ശേഷം പ്രായപൂർത്തിയാകാത്തയാളെ മോഷണത്തിനായി പറഞ്ഞ് വിടുകയായിരുന്നു. മോഷ്ടിച്ചുകൊണ്ടുവരുന്ന വാഹനങ്ങൾ വർഗീസ് പോളിന്റെ വീട്ടിലുള്ള വർക്ക് ഷോപ്പിൽ പെയിൻറ് മാറ്റിയും ബോഡി കവർ അടക്കം മാറ്റിയും രൂപമാറ്റം വരുത്തിയാണ് വിൽപന നടത്തിയിരുന്നത്.
വടക്കേക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സി. സൂരജ്, എസ്.ഐമാരായ എം.എസ്. ഷെറി, വി.എം. റസാഖ്, എ.എസ്.ഐമാരായ അഭിലാഷ്, ഗിരീഷ്, സി.പി.ഒമാരായ മിറാഷ്, സുഭാഷ്, പ്രണവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ വാഹനങ്ങൾ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.