ചേന്ദമംഗലം പാലാത്തുരുത്ത് കവലയിൽ സ്ഥാപിച്ച ബോർഡ്
പറവൂർ: ''വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം. പറ്റുമോ നിങ്ങൾക്ക്, ഞങ്ങൾക്ക് രാഷ്ട്രീയമില്ല, ആര് ഞങ്ങൾക്ക് കളിക്കാൻ സ്ഥലം ഒരുക്കിത്തരുന്നുവോ, അവരുടെ കൂടെനിൽക്കും'' ചേന്ദമംഗലം പഞ്ചായത്തിലെ കവലകളിൽ സ്ഥാപിച്ച ബോർഡാണിത്.
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽ കോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കളാണ് കളിസ്ഥലത്തിന് വേണ്ടി തെരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടുവന്നിട്ടുള്ളത്. വോട്ടുള്ള എല്ലാ കായികതാരങ്ങളുടെയും പേര് ഫ്ലക്സിലുണ്ട്. കൂടാതെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന വോട്ടർമാരല്ലാത്ത വരുംതലമുറയിൽപ്പെട്ടവരുടെയും പേരുകളും ഫ്ലക്സിലുണ്ട്. ചേന്ദമംഗലം പഞ്ചായത്തിൽ ആകെയുള്ള കളിസ്ഥലം പാലിയം സ്കൂൾ ഗ്രൗണ്ടാണ്.
പഞ്ചായത്തിലെ എല്ലാവർക്കും അവിടെ കളിക്കാനാവില്ല. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളെയാണ് ഇവർ ആശ്രയിക്കുന്നത്. കളിസ്ഥലം ഒരുക്കി എല്ലാം ശരിയായിവരുമ്പോൾ ആരെങ്കിലും കൃഷിക്കായി വരും. അതോടെ അടുത്ത സ്ഥലം തേടിപ്പോകേണ്ടിവരും. ഓരോവർഷവും ഒന്നും രണ്ടും സ്ഥലങ്ങൾ മാറേണ്ട സ്ഥിതിയാണിപ്പോൾ. ചുരുങ്ങിയത് ഇരുപത് സെൻറ് സ്ഥലമാണ് ഇവരുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിലകൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ പാട്ടത്തിനെടുത്ത് നൽകിയാൽ മതിയെന്നും യുവാക്കളുടെ ആവശ്യത്തിന് മുന്നിൽ നിൽക്കുന്ന മുഹമ്മദ് റഫീഖ് പറഞ്ഞു.
പുതിയ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ പോകാനുള്ള ഏകമാർഗം ചെറുപ്പം മുതൽ കായിക രംഗത്തേക്ക് കൊണ്ടുവരികയെന്നതാണ്. ഓരോ നാട്ടിൻപുറങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാകണം. യുവാക്കൾക്ക് കായികതാരങ്ങളുടെയും കുടുംബത്തിെൻറയും പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.