പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിചാരണ പരവൂർ കോടതി ഈമാസം 24ലേക്ക് മാറ്റി. പ്രതികൾക്ക് കോടതിയിൽനിന്ന് രേഖകൾ നൽകുന്നത് സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങൾ ഉന്നയിച്ചതിനാലാണ് 24ലേക്ക് മാറ്റിയത്. പ്രതികൾക്ക് സൗജന്യമായും അല്ലാതെയും കൊടുക്കാവുന്ന രേഖകളെക്കുറിച്ചുള്ള ലിസ്റ്റ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
എഫ്.ഐ.ആർ, സാക്ഷിമൊഴികൾ, മൊഴികൾ, കുറ്റപത്രം, പരിക്ക് സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് എന്നിവയുടെ 4022 പേജ് പകർപ്പ് സൗജന്യമായി നൽകാമെന്നും, മഹസറുകൾ, സർച് ലിസ്റ്റ്, വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച രേഖകൾ, ഡി.എൻ.എ റിപ്പോർട്ട്, ഫോറൻസിക് ലാബിൽ നിന്നുള്ള രേഖകൾ, എക്സ്പ്ലോസീവ് ലൈസൻസ് സംബന്ധിച്ച രേഖകൾ, രസീതുകൾ, നോട്ടീസുകൾ, പൊലീസ്, ഫയർഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, വൈദ്യുതി ബോർഡ് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച 6500 പേജ് വരുന്ന രേഖകളുടെ പകർപ്പ് നൽകാൻ കഴിയില്ലെന്നും, പ്രതികൾക്കോ അഭിഭാഷകർക്കോ ഇത് കോടതിയിൽ വെച്ച് കുറിച്ചെടുക്കാവുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
രേഖകൾ പ്രതിഭാഗത്തിന് ലഭിക്കേണ്ടതാണെന്ന് പ്രതിഭാഗം അഭിഭാഷകയും വാദിച്ചു. പ്രതികളിൽ വിദേശത്തായിരുന്ന ഒരാൾ നാട്ടിലെത്തിയിട്ടുണ്ടെന്നും ക്വാറൻറീൻ കഴിഞ്ഞാൽ കോടതിയിൽ ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ട് പ്രതികൾ തമിഴ്നാട്ടിലാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പാരിപ്പള്ളി രവീന്ദ്രൻ, രതീഷ് ജി. ധരൻ, ധീരജ് റൊസാരിയോ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി ആർ. ലതയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.