പറവൂർ: കാതിക്കൂടത്തെ നിറ്റ ജലാറ്റിൻ കമ്പനിയുടെ രാസ വിഷജലം പുഴക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ച് പുത്തൻവേലിക്കര പഞ്ചായത്തിലെ ചൗക്കക്കടവിൽ എത്തിച്ച് പെരിയാറിലേക്ക് തള്ളുന്ന പദ്ധതിയുടെ സാധ്യത പഠനത്തിന് സർക്കാർ അനുമതി നൽകിയിട്ടും പഞ്ചായത്ത് ഭരണപക്ഷവും പ്രതിപക്ഷവും മൗനം പാലിക്കുന്നത് നാട്ടുകാരുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി. സർക്കാറിന്റെ ഏകജാലക ക്ലിയറൻസ് ബോർഡ് കമ്പനിക്ക് നാല് മാസം മുമ്പ് സാധ്യത പഠനത്തിനായി അനുമതി നൽകിയിരുന്ന വിവരം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജനപ്രതിനിധികളിൽനിന്നും മറച്ചുവെച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നു. എന്നാൽ, ഇക്കാര്യം പ്രതിപക്ഷത്തിന് അറിയാമായിരുന്നുവെന്നും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സർവകക്ഷി തീരുമാനപ്രകാരം കഴിഞ്ഞ മാർച്ച് ഒമ്പതിന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും വിവിധ പാർട്ടി നേതാക്കളും അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തി മന്ത്രിമാരെ കണ്ട് പദ്ധതി നടപ്പാക്കരുതെന്നും സാധ്യതപഠനം നടത്തരുതെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. പഠനത്തിന് അനുമതി നൽകിയതായുള്ള കത്ത് ലഭിച്ച ശേഷമാണ് നിവേദകസംഘം മന്ത്രിമാരെ കണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുമ്പോൾ കത്തിന്റെ കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് പ്രതിപക്ഷ വാദം. എന്നാൽ, ഇടത്- വലത് കക്ഷികൾ കമ്പനിയെ സഹായിക്കാൻ നടത്തുന്ന പൊറാട്ടുനാടകമാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. മൂന്നുവർഷം മുമ്പേ കമ്പനിക്ക് അനുകൂലമായ നിലപാട് വ്യവസായ വകുപ്പ് സ്വീകരിച്ചിരുന്നു. യു.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോൾ പഠനത്തിനായുള്ള എൻ.ഒ.സിക്ക് മൂന്നുതവണ അനുമതി നിഷേധിച്ചു. തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണത്തിലേറിയപ്പോൾ വീണ്ടും എൻ.ഒ.സി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നാണ് ഏകജാലകം വഴി കമ്പനി അനുമതി നേടിയത്. പുഴയിലേക്ക് വിഷജലം ഒഴുക്കിയാൽ കുടിവെള്ള വിതരണം, കൃഷി, മത്സ്യബന്ധനം എന്നിവയെ സാരമായി ബാധിക്കും.
നീറ്റ ജലാറ്റിൻ കമ്പനിയുടെ വിഷജലം അന്നമനട പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ ഉയർന്ന പ്രക്ഷോഭത്തെ തുടർന്ന് വിവിധ ഏജൻസികൾ നടത്തിയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ കമ്പനി സന്ദർശിച്ചിരുന്നു. അദ്ദേഹമാണ് മലിനജലം കടലിലേക്ക് പൈപ്പുകൾ സ്ഥാപിച്ച് തുറന്നുവിടാൻ നിർദേശിച്ചത്. നൂറുകോടിയോളം രൂപ ചെലവ് വരുന്ന ഈ പദ്ധതി ഏറ്റെടുക്കാൻ കമ്പനി തയാറായില്ല.
പകരം, പെരിയാറിൽ ചൗക്കക്കടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്ന സ്ഥലത്ത് വിഷമാലിന്യം ഒഴുക്കാനുള്ള പദ്ധതിയുമായി സർക്കാറിനെ സമീപിക്കുകയായിരുന്നു. അതിനുള്ള സാധ്യതപഠനത്തിന് അതീവ ഉത്സാഹത്തോടെ ഏകജാലകം വഴി പഞ്ചായത്ത് തീരുമാനത്തെ മറികടന്ന് അനുമതി നൽകിയതാണ് ഇപ്പോൾ വിവാദമായത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിന് ഭരണക്കാർക്കും പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന് സമരരംഗത്തുള്ള സംഘടനകൾ ആരോപിക്കുന്നു.
വിഷമാലിന്യം കടലിൽ ഒഴുക്കാൻ നൂറു കോടി വേണ്ടിവരുമ്പോൾ പുത്തൻവേലിക്കരയിലെ ചൗക്കക്കടവിൽ എത്തിച്ച് പെരിയാറിൽ ഒഴുക്കാൻ 40 കോടിയോളം രൂപ മാത്രമേ ചെലവ് വരൂ. കമ്പനിക്ക് കോടികൾ ലാഭിക്കാവുന്ന ഈ പുതിയ പദ്ധതിക്ക് വ്യവസായ വകുപ്പിലെ ചിലരുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ടെന്നാണ് ജനസംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.