പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ സബ് ട്രഷറിയുടെ പ്രവർത്തനം പഴയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലേക്ക് മാറ്റാൻ കഴിയുന്നില്ല. അഞ്ചു മാസമായി നായരമ്പലം സബ് ട്രഷറിയിലാണ് പറവൂർ സബ് ട്രഷറിയുടെയും പ്രവർത്തനം. കഴിഞ്ഞ മാസം സബ് ട്രഷറിയുടെ പ്രവർത്തനം ഉടൻ തന്നെ പറവൂരിലേക്ക് മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചതായി ഭരണപക്ഷ സർവിസ് പെൻഷനേഴ്സ് സംഘടന പറഞ്ഞിരുന്നു. എന്നാൽ മാസം ഒന്നുകഴിഞ്ഞിട്ടും നടപടിയായിട്ടില്ല.
എന്നാൽ, കച്ചേരി മൈതാനിയിലെ മേൽക്കൂര നിലംപൊത്തിയ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ച് അതേ സ്ഥാനത്ത് പുതിയ കെട്ടിടം നിർമിക്കാൻ ധാരണയായിട്ടുണ്ട്. പുതിയ കെട്ടിട നിർമാണത്തിന് സമയം എടുക്കുന്നതിനാലാണ് താൽക്കാലികമായി പഴയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാൻ നടപടി തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അനുമതി കിട്ടിയാലേ പഴയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ട്രഷറി പ്രവർത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്താനാകൂ. കാബിനുകൾ, കമ്പ്യൂട്ടറുകൾ, സ്ട്രോങ് റൂം എന്നിവയൊക്കെ ഒരുക്കേണ്ടതുണ്ട്.
പ്രായമായ പെൻഷൻകാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിലാണ് പഴയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിഗണിച്ചത്. ഇവിടത്തെ 800 ചതുരശ്രയടിയുള്ള ഹാളും സമീപത്തെ 200 ചതുരശ്രയടി വീതമുള്ള രണ്ടു മുറികളും ഉപയോഗപ്പെടുത്താനാണ് ശ്രമം. കച്ചേരി മൈതാനിയിലെ പഴയ കെട്ടിടം അപകടാവസ്ഥയിൽ ആയതിനാലാണ് ജൂലൈയിൽ സബ് ട്രഷറിയുടെ പ്രവർത്തനം നായരമ്പലത്തേക്ക് മാറ്റിയത്. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പഴയ കെട്ടിടത്തിന്റെ മേൽക്കൂര നിലംപൊത്തുകയും ചെയ്തു. പെൻഷൻ വാങ്ങാനും മറ്റും നഗരത്തിൽ നിന്ന് 13 കി.മീ. അകലെയുള്ള നായരമ്പലം വരെ പോകേണ്ടി വരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. പഴയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കെട്ടിടം സബ് ട്രഷറിയുടെ പ്രവർത്തനത്തിന് അനുവദിക്കാമെന്ന സർട്ടിഫിക്കറ്റ് പൊതുമരാമത്ത് എൻജിനീയർ സമർപ്പിച്ചിട്ടും മന്ത്രിയുടെ മേശപ്പുറത്ത് നിന്ന് ഫയൽ അനങ്ങുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.