ചടയമംഗലം: ഇളമാട് തേവന്നൂരിൽ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തി മാല കവർന്ന കേസിൽ പ്രതികൾക്ക് 11 വർഷം വീതം തടവ് ശിക്ഷ വിധിച്ച് കോടതി. 2018 ആഗസ്റ്റ് 28ന് ഇളമാട് തേവന്നൂർ കവലക്കപ്പച്ചയിൽ റോഡിലൂടെ നടന്നു പോയ പാറുക്കുട്ടിയമ്മയുടെ (90) കഴുത്തിൽ കിടന്ന 2.5 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതികളായ തിരുവനന്തപുരം കഠിനംകുളം ജ്യോതിഷ് ഭവനിൽ ജ്യോതിഷി, തൃശൂർ മിന്നല്ലൂർ എരിഞ്ഞാലി വീട്ടിൽ അജീഷ് എന്നിവർക്കാണ് 11 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ചത്.
ബൈക്കിൽ വന്ന സംഘം പാറുക്കുട്ടിയമ്മയെ ചവിട്ടി തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ പാറുക്കുട്ടിയമ്മ പിന്നീട് മരിച്ചു. വയോധികയുടെ മാല പൊട്ടിച്ചെടുക്കുകയും മരണത്തിനിട യാക്കുകയും ചെയ്ത സംഭവത്തിലാണ് കൊട്ടാരക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ടി.ആർ. റീന ദാസ് ശിക്ഷ വിധിച്ചത്.
നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികൾ. 2018ൽ പ്രതികളെ പിടികൂടുകയും ബൈക്കും സ്വർണവും കണ്ടെത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും വിചാരണ സമയത്ത് ഒളിവിൽ പോവുകയും ചെയ്ത പ്രതികളെ ചടയമംഗലം ഐ.എസ്.എച്ച്.ഒ സുനീഷ്, സബ് ഇൻസ്പെക്ടർ എം. മോനിഷ്, സി.പി.ഒമാരായ രഞ്ജിത്ത്, ജോബി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ചടയമംഗലം സബ് ഇൻസ്പെക്ടർ ഷുക്കൂർ അന്വേഷണം നടത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത് ഇൻസ്പെക്ടർ നിശാന്ത് ആണ്. 26 സാക്ഷികളെ വിസ്തരിച്ച കേസിൽ സി.സി ടി.വി ദൃശ്യങ്ങൾ നിർണായകമായി. അഡീഷണൽ ഗവ. പ്ലീഡർ ആനൻഡ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.എസ്. സോനു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.