കൊല്ലം: ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ജില്ലയിലെ 17 വില്ലേജുകളിൽ ഫീൽഡ് സർവേ നടപടികൾ പൂർത്തീകരിച്ച് സർവേ അതിരടയാളനിയമം 9(2) പ്രകാരമുള്ള വിജ്ഞാപനത്തിന് നൽകിയതായി അധികൃതർ.
ഒന്നാംഘട്ടത്തിലുണ്ടായിരുന്ന 12 വില്ലേജുകളിൽ പൂർണമായും രണ്ടാംഘട്ടത്തിലുണ്ടായിരുന്ന 18 വില്ലേജുകളിൽ അഞ്ച് വില്ലേജുകളിലുമാണ് ഡിജിറ്റൽ സർവേ പൂർത്തീകരിച്ചത്. ഒന്നാംഘട്ടത്തിലെ കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, തൊടിയൂർ, കല്ലേലിഭാഗം, കൊല്ലം താലൂക്കിലെ കൊറ്റൻകര, കിളികൊല്ലൂർ, മങ്ങാട്, പുനലൂർ താലൂക്കിലെ പുനലൂർ, ഇടമൺ, വാളക്കോട്, പത്തനാപുരം താലൂക്കിലെ പത്തനാപുരം, കലവൂർ, വിളക്കുടി വില്ലേജുകളിലെയും രണ്ടാംഘട്ടത്തിലെ തേവലക്കര, തൃക്കടവൂർ, തൃക്കരുവ, മീനാട്, പനയം വില്ലേജുകളിലെയും സർവേ നടപടികളാണ് പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിലെ 13 വില്ലേജുകളിലെ സർവേ പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തിൽ 13 വില്ലേജുകളിൽ മൂന്നിടത്തും സർവേ നടപടി പുരോഗമിക്കുന്നുണ്ട്.
ഒരു വില്ലേജിന്റെ സർവേ ആരംഭിക്കുന്ന വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെയാണ് നടപടികൾക്ക് തുടക്കമാവുക. തുടർന്ന് ബന്ധപ്പെട്ട ഓഫിസുകളിൽനിന്ന് രേഖകൾ ശേഖരിച്ച് 'എന്റെ ഭൂമി' പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നു. അടുത്തഘട്ടത്തിൽ വാർഡ് തല സർവേസഭ വിളിച്ചുചേർത്ത് നടപടിക്രമം വിശദീകരിക്കും. ഒപ്പം സർക്കാർഭൂമികൾ പുനർനിർണയിച്ച് നിലനിർത്തും. പിന്നീട് ഭൂവുടമസ്ഥരുടെ പേര്, ഭൂമിയുടെ വിശദാംശങ്ങൾ എന്നിവ സ്ഥിരീകരിച്ചശേഷം ഫീൽഡ് സർവേ നടത്തുന്നു.
ഭൂമിയുടെ വിസ്തീർണം, അളവുകൾ തുടങ്ങിയവ ഫീൽഡിൽ വെച്ചുതന്നെ ഭൂവുടമസ്ഥനെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമസ്ഥരുടെ ഫോൺ നമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്നമുറയ്ക്ക് റെക്കോഡുകൾ പൊതുജന പരിശോധക്ക് പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരമായി പരിഹരിക്കും.
തുടർന്ന് സെക്ഷൻ 13 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യൂഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു. ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതോടെ ഭൂസേവനങ്ങളെല്ലാം എന്റെ ഭൂമി പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സാധ്യമാകൂ. ഫോൺ നമ്പർ പരിശോധന നടത്തിയിട്ടില്ലാത്ത ഭൂവുടമസ്ഥർക്ക് മേൽപറഞ്ഞ സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ഡിജിറ്റൽ സർവേ സമയത്തുതന്നെ ഫോൺ നമ്പറും വെരിഫിക്കേഷൻ കോഡും നൽകി ഭൂവുടമസ്ഥർ സേവനങ്ങൾ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.