ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ കുഴിയിലേക്ക് ചരിഞ്ഞ ടാങ്കർ
ചാത്തന്നൂർ: നിർമാണം നടക്കുന്ന ദേശീയപാതയുടെ വശത്തെ കുഴിയിലേക്ക് ബുള്ളറ്റ് ഗ്യാസ് ടാങ്കർ ചരിഞ്ഞു. ഗ്യാസ് ചോർച്ചയുണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. നിർമാണം നടക്കുന്ന ദേശീയപാതയുടെ വശത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴി എടുത്തിട്ടിട്ടുണ്ട്. ഈ കുഴിയിലേക്കാണ് ടാങ്കറിന്റെ പിൻഭാഗം ചരിഞ്ഞത്.
മംഗലാപുരത്ത് നിന്ന് പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ബുളറ്റ് ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് അറകളിലായി 18 ടൺ പാചകവാതകമാണുണ്ടായിരുന്നത്. അപകടമുണ്ടാകുമ്പോൾ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവർ വിക്രം സിങ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടൻ ചാത്തന്നൂർ പൊലീസും പരവൂരിൽ നിന്ന് ഫയർ ഫോഴ്സും എത്തി.
ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി നിർത്താൻ ശ്രമം തുടങ്ങി. ഒ.ഐ.സിയുടെ ക്രെയിനും റിക്കവറി വാഹനവുമെത്തിച്ചു. ദേശീയപാതയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിനുകളും രക്ഷാപ്രവർത്തനത്തിന് എത്തി. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകരും ചേർന്ന് വാഹനം കുഴിയിൽ നിന്ന് കരക്ക് കയറ്റുകയും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തു. ടാങ്കർ മറിയാതിരുന്നതും ഗ്യാസ് ലീക്കാകാതിരുന്നതും ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.