കൊല്ലം: കേരള നോളജ് ഇക്കോണമി മിഷന് കീഴിൽ തൊഴിൽതേടി ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,47,044 തൊഴിലന്വേഷകര്‍. 2021മുതൽ ഇതുവരെ 88,759 വനിതകൾ, 58,226 പുരുഷന്മാർ, 59 ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവർ ഇതില്‍ ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്കിനുകീഴില് കേരള സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷന്. 2026നുള്ളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനവും സ്വകാര്യമേഖലയില്‍ 20 ലക്ഷം വിജ്ഞാനതൊഴിലവസരങ്ങളും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്.
നിലവിൽ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ആഗ്രഹിച്ച തൊഴിൽ ലഭിച്ചു. പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 59നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരാണ് ഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് (സ്ത്രീ തൊഴിലന്വേഷകര്‍ക്ക്), ബാക്ക് ടു വര്‍ക്ക് (കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക്), കൂടാതെ അഞ്ച് ഡൈവേഴ്സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതികളുമാണ് നോളജ് മിഷന് നിലവിലുള്ളത്.
എസ്.ടി-എസ്.സി വിഭാഗത്തിനായുള്ള ഉന്നതി, മത്സ്യത്തൊഴിലാളി വിഭാഗത്തിനായി തൊഴില്‍തീരം, ട്രാന്സ്ജന്ഡര് വ്യക്തികള്‍ക്കായി പ്രൈഡ്, ഭിന്നശേഷി വിഭാഗത്തിനായി സമഗ്ര, ഗോത്രവിഭാഗത്തിനായി ഒപ്പറ എന്നിവയാണ് പദ്ധതികളിലുള്ളത്. തൊഴിൽ തേടുന്നവരെയും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച് തൊഴിൽസഭകൾ നടത്തിയാണിവ നടപ്പാക്കുന്നത്.
രജിസ്റ്റർ ചെയ്തവർക്ക് ജോബ് സ്റ്റേഷനുകൾ, തൊഴിൽമേളകൾ എന്നിവ വഴിയാണ് തൊഴിൽ നൽകുന്നത്. വിജ്ഞാന കേരളം കാമ്പയിനിലൂടെ ദൗത്യം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം. ജനുവരിയിൽ ഉന്നതതല യോഗവും ബ്ലോക്ക്, മുനിസിപ്പാലിറ്റിതല ഉദ്യോഗസ്ഥർക്കായുള്ള പരിശീലനവും നൽകിയിരുന്നു. ബ്ലോക്ക്-മുനിസിപ്പൽ-കോർപറേഷൻ തലങ്ങളിലെ ജോബ് സ്റ്റേഷനുകളാണ് അതത് പ്രദേശത്തെ മൊബിലൈസഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക. ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷൻ ജനുവരി 31ന് ശാസ്താംകോട്ട ബ്ലോക്കിൽ ആരംഭിച്ചു. കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലും സെന്റർ പ്രവർത്തനമാരംഭിച്ചു.
ആദ്യ തൊഴിൽമേള കൊല്ലംജില്ല പഞ്ചായത്തിന്റെ 24-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഫെബ്രുവരിയിൽ എസ്.എൻ വനിത കോളജിൽ നടത്തി. കുടുംബശ്രീ ജില്ല മിഷനായിരുന്നു മേളയുടെ മേൽനോട്ട ചുമതല. രണ്ടാംഘട്ട നൈപുണിവികസന പ്രവർത്തനങ്ങൾ പി.എം.യുവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.