ഷൈജു
കൊല്ലം: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ഏരൂർ അയിരനെല്ലൂർ വെള്ളച്ചാൽ മണലിൽ പുത്തൻവീട്ടിൽ ഷൈജുവിനെയാണ് (37) ശിക്ഷിച്ചത്. നെടുമ്പന മുട്ടയ്ക്കാവ് വടക്കേതൊടിയിൽ വീട്ടിൽ ഷൗക്കത്ത് അലിയെ(60) കൊലപ്പെടുത്തിയ കേസിൽ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.
റബർ ടാപ്പിങ് തൊഴിലാളിയായ ഷൈജു കാടക്കോഴിയെ വാങ്ങിനൽകാമെന്ന് പറഞ്ഞ് ഷൗക്കത്തലിയെ മുട്ടയ്ക്കാവിലുള്ള മകളുടെ വീട്ടിൽനിന്ന് പ്രതിയുടെ ഏരൂർ വെള്ളച്ചാലിലുള്ള വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു.
തുടർന്ന് വീടിനോട് ചേർന്ന് പാറയും കല്ലും മറ്റുമുള്ള താഴ്ചയിലേക്ക് ഷൗക്കത്ത് അലിയെ ഷൈജു അടിച്ചും ചവിട്ടിയും തള്ളിയിട്ടു. മരണം ഉറപ്പാക്കി മൃതശരീരം പ്രതിയുടെ വീടിന്റെ അടുക്കളഭാഗത്തെ സ്ലാബിന്റെ അടിയിൽ ഒളിപ്പിച്ചു. രാത്രിയോടെ രണ്ടാം പ്രതി അയിരനെല്ലൂർ മണലിൽ അനീഷ് ഭവനിൽ അനീഷിന്റെ സഹായത്തോടെ മൃതദേഹം ചുമന്ന് വെള്ളച്ചാൽ ഊരാളികാവ് റബർതോട്ടത്തിലെ കിണറ്റിൽ ഉപേക്ഷിച്ചു.
ഭർത്താവിനെ കാണ്മാനില്ലെന്ന് ഷൗക്കത്ത് അലിയുടെ ഭാര്യ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിവരവെ ഷൈജുവിനെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഏരൂർ ഐ.എസ്.എച്ച്.ഒ സുഭാഷ്കുമാർ അന്വേഷണം നടത്തിയ കേസിൽ ഐ.എസ്.എച്ച്.ഒ എസ്. അരുൺകുമാർ അന്വേഷണം പൂർത്തിയാക്കുകയായിരുന്നു.
രണ്ടാം പ്രതി അനീഷ് മാപ്പുസാക്ഷിയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെയും 32 റെേക്കാഡുകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. സി.പി.ഒ അനിൽ കുമാർ പ്രോസിക്യൂഷൻ സഹായിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.