നവനീത് കൃഷ്ണ
പുനലൂർ: മതിയായ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 16.5 ലക്ഷം രൂപയുമായി മധുര സ്വദേശി പുനലൂരിൽ പിടിയിലായി. മധുര സിമ്മാക്കൽ നോർത്ത് ആറ്- സ്ട്രീറ്റിൽ നവനീത് കൃഷ്ണയെ (63) ആണ് പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽ നിന്നുള്ള ചെന്നൈ എഗ്മോർ-കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ശനിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് 16, 56,000 രൂപയുമായി ഇയാൾ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 500 െൻറ നോട്ട് കെട്ടുകൾ തുണി ബെൽറ്റിലാക്കി അരയിൽ കെട്ടിയ നിലയിലായിരുന്നു. മധുരയിൽ നിന്നും കൊട്ടാരക്കരക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. പണത്തിന് ഉറവിടമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരക്കോടിയോളം രൂപ റെയിൽവേ പൊലീസ് ഇവിടെ പിടിച്ചിരുന്നു. നേരത്തെ പിടിച്ച പണം സംബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ഇതരസംസ്ഥാനത്തുനിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരിവസ്തുക്കളും കുഴൽപണവും എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മധ്യവേനലവധി ആയതിനാൽ ട്രെയിനിൽ തിരക്ക് അനുഭവപ്പെടുന്നതിനാലും സംസ്ഥാന റെയിൽവേ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആർ.പി.എഫുമായി ചേർന്ന് കഴിഞ്ഞ രണ്ടുമാസമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിവരുകയാണ്.
പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ സി.പി.ഒമാരായ അരുൺ മോഹൻ, സവിൻകുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.