പുനലൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്ഷർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ഭൂഗർഭ ലൈനിന്റെ പണി
പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ വൈദ്യുതീകരണ ഭാഗമായി പുനലൂർ 110 കെ.വി സബ്സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് 110 കെ.വി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള ജോലി പുരോഗമിക്കുന്നു. ഇതിനായി ലൈൻ കടന്നുപോകുന്ന വഴികളിൽ ഗതാഗതനിയന്ത്രണമുണ്ട്. സെന്റ് ഗൊരേറ്റി സ്കൂൾ ജങ്ഷൻ മുതൽ ഭരണിക്കാവ് റോഡിലേക്കുള്ള നിർമാണം പൂർത്തിയായി.
ഭരണിക്കാവ്-മുഹൂർത്തിക്കാവ് റോഡിലാണ് മൂന്നുദിവസമായി റോഡടച്ച് കേബിൾ സ്ഥാപിക്കുന്നത്. തൂക്കുപാലം ഭാഗത്തുനിന്ന് മുഹൂർത്തിക്കാവ് ശിവൻകോവിൽ റൂട്ടിലേക്കുള്ള ഭാഗത്ത് ഭൂഗർഭ പൈപ്പുകൾ എത്തിച്ച് ബന്ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇവിടെ കല്ലടപ്പാലത്തിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിലാണ് പൈപ്പുകൾ ശേഖരിച്ചിരിക്കുന്നത്.
റെയിൽവേ സബ്സ്റ്റേഷനിൽനിന്ന് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ വരെ 2.7 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിക്കേണ്ടത്. 14 കോടി രൂപയാണ് പദ്ധതിത്തുക. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയറിങ് കമ്പനിക്കാണ് കരാർ. നാലുമാസമാണ് പദ്ധതി നിർമാണ കാലാവധി. പുനലൂർ-ചെങ്കോട്ട പാതയിൽ വൈദ്യുതി ട്രെയിൻ ഓടിക്കുന്നതിനാണ് റെയിൽവേ പുനലൂരിൽ സബ്സ്റ്റേഷൻ നിർമിച്ചത്. നിർമാണം പൂർത്തിയായിട്ട് ഒന്നരവർഷം പിന്നിടുന്നു. വൈദ്യുതി ലഭ്യമാക്കാൻ 28.75 കോടി രൂപ ഒരുവർഷം മുമ്പ് റെയിൽവേ കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.