കൊല്ലം: ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷതേടി സംസ്ഥാനത്തെ വിമുക്തി ഡി-അഡിക്ഷന് കേന്ദ്രങ്ങളില്‍ അഭയംതേടുന്നവരുടെ എണ്ണത്തില്‍ ജില്ലയിൽ വര്‍ധന. ലഹരി വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരിവിമുക്ത പ്രചരണ പരിപാടിയായ ‘വിമുക്തി’ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 8396 പേർ ഭാഗമായി. അതിൽ 547 പേർ കിടത്തിചികിത്സക്ക് വിധേയരായി.
2018 മുതലാണ് ജില്ലയിൽ പദ്ധതി പ്രവർത്തനമാരംഭിച്ചത്. ഈ വർഷം ഇതേവരെ ചികിത്സ തേടിയത് 147 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ 31ന് മുകളിൽ പ്രായമുള്ളവരാണ്. 15 വയസ്സിന് താഴെയുള്ള 18 വിദ്യാർഥികളാണ് വിമുക്തിയിൽ ചികിത്സക്കെത്തിയത്.
ഒ.പി പരിശോധന, കൗൺസലിങ്, മരുന്നുകൾ, മാനസികോല്ലാസത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇവർക്ക് ലഹരിമുക്ത പ്രവർത്തനം നൽകുന്നത്. കൃത്യമായ ഇടവേളകളിൽ രോഗികളുമായി നേരിട്ടും ഫോൺ വഴിയും കൗൺസലർമാർ സംവദിക്കും.
ഓരോ കൗൺസലിങ് സെന്ററിലും രണ്ട് കൗൺസിലർമാരുടെ സേവനം ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. വിമുക്തിയുടെ കീഴിൽ എല്ലാ ജില്ലകളിലും ലഹരിവിമുക്ത സെന്ററുകളും ഡി-അഡിക്ഷൻ സെന്ററുകളുമുണ്ട്. സംസ്ഥാനത്ത് മൂന്ന് സോണുകളായി തിരിച്ചാണ് പ്രവർത്തനം. 14405 എന്ന ടോൾ ഫ്രീ നമ്പറിലും സേവനം ലഭ്യമാണ്.
ജില്ലയിൽ നെടുങ്ങോലത്തുള്ള രാമറാവു മെമ്മോറിയൽ ആശുപത്രിയാണ് വിമുക്തി ഡി-അഡിക്ഷൻ സെന്റർ. ലഹരിവസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സര്‍ക്കാറും എക്സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കുകയാണ് വിമുക്തിയിലൂടെ.
ഇതിനായി ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരികൾ ഉപയോഗിക്കുന്നവരെ അതിൽനിന്ന് മോചിപ്പിക്കുക, ലഹരി ഉൽപന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കുക, പുനരധിവാസം എന്നീ പ്രവർത്തനങ്ങളാണ് വിമുക്തി വിഭാവനം ചെയ്യുന്നത്.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, പൊലീസ്, തദ്ദേശസ്വയംഭരണം, സാമൂഹികനീതി, വനിത-ശിശുവികസനം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെയും എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെയും സഹകരണത്തോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിമുക്തി മിഷൻ ജില്ലയിൽ നടപ്പാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.