കെ. സുധാകരനെതിരെ ഭീഷണിപ്രസംഗവുമായി സി.പി.എം ജില്ല സെക്രട്ടറി

തൊടുപുഴ: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ ഭീഷണിയും പ്രകോപനവും നിറഞ്ഞ പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സി.വി. വർഗീസ്. വർഗീസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി ചൊവ്വാഴ്ച ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് സുധാകരനെതിരെ വർഗീസിന്‍റെ വിവാദ പരാമർശങ്ങൾ. ''സി.പി.എം എന്ന പാർട്ടിയുടെ കരുതലിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാർ കരുതിക്കോ, സുധാകരൻ എന്ന ഭിക്ഷാംദേഹിക്ക് സി.പി.എം കൊടുത്ത ദാനമാണ്, ഭിക്ഷയാണ് സുധാകരന്‍റെ ജീവൻ എന്ന കാര്യത്തിൽ തർക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ്...'' എന്നായിരുന്നു വർഗീസിന്‍റെ വാക്കുകൾ. മുൻമന്ത്രി എം.എം. മണിയടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നു. വിവാദമായതോടെ പ്രസംഗത്തെ ന്യായീകരിച്ച് വർഗീസ് രംഗത്തെത്തി. പറഞ്ഞതിൽ തെറ്റില്ലെന്നും സുധാകരനുള്ള മറുപടി മാത്രമാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ധീരജ് വധക്കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും പ്രതികളെ ജയിലിൽനിന്ന് ഇറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും സുധാകരൻ പറഞ്ഞതിന് മറുപടിയാണ് താൻ നൽകിയത്. സന്ദർഭത്തിനനുസരിച്ച മറുപടിയാണ് കൊടുത്തതെന്നും ഏറ്റവും മാന്യമായി സത്യം പറയുക മാത്രമാണുണ്ടായതെന്നുമാണ് വർഗീസിന്‍റെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.