കോട്ടയം: ‘കിക്കിനായി’ ഇംഗ്ലീഷ് മരുന്നുകളുടെ ദുരുപയോഗവും. രക്തസമ്മർദത്തിനുള്ള മരുന്ന് അടക്കമാണ് യുവാക്കൾ ലഹരിക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം പാലായിൽ, ഹൃദയ ശസ്ത്രക്രിയ വേളയിൽ ഞരമ്പുകളിൽ കുത്തിവെക്കുന്ന മെഫൻടെർമൈൻ സൾഫേറ്റ് മരുന്നിന്റെ വൻശേഖരവുമായി യുവാവ് അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിലാണ് എക്സൈസിന്റെ ഈ കണ്ടെത്തൽ. കഞ്ചാവ് അടക്കമുള്ളവക്ക് പകരം ഞരമ്പുകളിൽ കുത്തിവച്ചാണ് മരുന്ന് ദുരുപയോഗം ചെയ്യുന്നത്.
ഹൃദയ ശസ്ത്രക്രിയ സമയത്ത് രക്തസമ്മർദം നിയന്ത്രിക്കാൻ ഓപറേഷൻ തിയറ്ററുകളിൽ അനസ്തേഷ്യ വിദഗ്ധർ കുത്തിവെപ്പിന് ഉപയോഗിക്കുന്ന മരുന്നാണ് മെഫൻടെർമൈൻ സൾഫേറ്റ്. ഇതിന്റെ ദുരുപയോഗം മൂന്നുവർഷം മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും എക്സൈസ് അധികൃതർ പറയുന്നു.
വിദഗ്ദോപദേശം കൂടാതെ ഈ മരുന്ന് ഞരമ്പുകളിൽ കുത്തിവെക്കുന്നത് ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. സുരക്ഷിതമല്ലാത്ത കുത്തിവെപ്പ് എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങൾക്കും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പൊലീസും എക്സൈസും ലഹരിവേട്ട ശക്തമാക്കിയതോടെയാണ് ലഹരിക്കായി ഇംഗ്ലീഷ് മരുന്നുകൾ തേടുന്ന യുവാക്കളുടെ എണ്ണം വർധിച്ചത്.
ഓൺലൈനായി വാങ്ങിയാണ് ദൂരുപയോഗിക്കുന്നത്. ആരും അറിയില്ലെന്നതും ഇത്തരം മരുന്നുകൾക്ക് ആവശ്യക്കാരേറാൻ കാരണമാകുന്നു. ലഹരി കിട്ടുന്ന മരുന്നുകളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ പരതി ഓൺലൈനായി ഓർഡർ ചെയ്തും വ്യാജ കുറിപ്പടികൾ സംഘടിപ്പിച്ചുമാണ് മരുന്നുകൾ വാങ്ങുന്നത്.
വിപണിയിൽ 150 രൂപ മുതൽ 450 രൂപ വരെ വിലയുള്ള ഇത്തരം മരുന്നുകൾ ഓൺലൈൻ വഴി ഭീമമായ തുക നൽകിയാണ് ഇവർ വാങ്ങുന്നത്. ഉറക്ക ഗുളികകൾ, വേദന സംഹാരികൾ, മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ, ചില പ്രത്യേകതരം ആന്റിബയോട്ടിക്കുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ തുടങ്ങി എച്ച് വൺ ഷെഡ്യൂളിൽ ഉൾപ്പെട്ട മരുന്നുകളാണ് ഇത്തരക്കാർ പ്രധാനമായും തേടുന്നത്. രോഗിയിൽ മരുന്നായി പ്രവർത്തിക്കുന്ന ഗുളികകൾ രോഗമില്ലാത്തവരിൽ ലഹരിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയക്കുശേഷം ഉപയോഗിക്കുന്ന വേദന സംഹാരികളും ദുരുപയോഗം ചെയ്യപ്പെടുന്നു.
ഷെഡ്യൂൾ എച്ച് വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നടത്താൻ പാടില്ലെന്നാണ് നിയമം. ഈ മരുന്നുകൾ ഏതു കമ്പനിയിൽ നിന്ന് എത്ര അളവിൽ വാങ്ങി, ഇത് ആർക്കൊക്കെ എത്ര അളവിൽ വിറ്റു എന്നത് സംബന്ധിച്ച് ഷെഡ്യൂൾ എച്ച് വൺ ഡ്രഗ് രജിസ്റ്റർ മെഡിക്കൽ ഷോപ്പുകൾ സൂക്ഷിച്ചുവെക്കുകയും വേണം.
ഇതിൽ വാങ്ങിയ ആളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, വാങ്ങിയ അളവ് എന്നിവ രേഖപ്പെടുത്തണം. പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉയർന്ന നിരക്ക് ഈടാക്കുന്ന ഓൺലൈൻ വിൽപനക്കാൻ ഇത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.