ഏന്തയാർ ഈസ്റ്റ്: ഏന്തയാർ ഈസ്റ്റിൽ പാലം നിർമിക്കാൻ ഹൈകോടതി ഉത്തരവ്. 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലം പുനർനിർമിക്കാനാണ് കോടതി ഉത്തരവ്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ കൊക്കയാർ-കൂട്ടിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഏന്തയാർ ഈസ്റ്റ് പാലം.
പാലം തകർന്നതോടെ ഏന്തയാർ ഈസ്റ്റ്, കനകപുരം, വടക്കേമല, തൂങ്ങാമുടി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പാലം ഉടൻ പുനർനിർമിക്കുമെന്ന് മന്ത്രിമാർ അടക്കമുള്ളവർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ബെയിലി പാലമെന്ന ആവശ്യവും സർക്കാർ ചെവിക്കൊണ്ടില്ല. പിന്നീട് നാട്ടുകാർ മൂന്നുലക്ഷത്തോളം രൂപ മുടക്കി താൽകാലിക നടപ്പാലം നിർമിച്ചെങ്കിലും ദുരിതം പൂർണമായി മാറിയില്ല.
തുടർന്ന് ജനകീയ സമിതി രൂപവത്കരിച്ച് പ്രക്ഷോഭവും ആരംഭിച്ചു. പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ ജനകീയ സമരസമിതി നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആവിഷ്കരിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ ഇതും ഒഴിവാക്കി. അനുവദിച്ച തുക സമരക്കാർമൂലം നഷ്ടമാക്കരുതെന്ന നോട്ടീസ് പ്രചാരണം നടത്താനും ഒരുവിഭാഗം തയാറായി.പ്രളയം കഴിഞ്ഞു രണ്ട് ബജറ്റ് കഴിഞ്ഞിട്ടും അധികാരികൾ വാക്കുപാലിക്കാതെ വന്നതോടെയാണ് ജനകീയ സമിതി ഹൈകോടതിയെ സമീപിച്ചത്.
ജനകീയ കൂട്ടായ്മ കൺവീനർ കെ.കെ. കരുണാകരൻ, വർക്കി ചാക്കോ വയലിൽ, സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജിനോ വാഴയിൽ, എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി കെ.കെ. സാജു, വാർഡ് മെംബർ പി.വി. വിശ്വനാഥൻ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് വിധി. അടിയന്തരമായി പാലം നിർമിക്കാൻ നടപടി സ്വീകരിക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.