കോട്ടയം: 2024-25 വാർഷിക പദ്ധതി ചെലവഴിച്ചതിൽ ജില്ല പഞ്ചായത്തിന് സംസ്ഥാനത്ത് ആറാം സ്ഥാനം. 81.5 ശതമാനം തുകയാണ് ചെലവഴിച്ചത്. പ്ലാൻ ഫണ്ടിൽ ലഭിച്ച 53.92 കോടി രൂപയിൽ 44.52 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ്ഗ ഫണ്ട്, റോഡ് മെയിന്റനൻസ് ഗ്രാന്റ് എന്നീ വിഭാഗത്തിൽ ലഭിച്ച ഫണ്ട് 100 ശതമാനം ചെലവഴിച്ചു. മാലിന്യ മുക്ത പ്രവർത്തനങ്ങൾക്കായി നാലു കോടിയുടെ പദ്ധതി ആവിഷ്കരിച്ചതിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു. ജില്ലയിലെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്ന് നൽകുന്ന പുനർജ്ജനി പദ്ധതിയുൾപ്പെടെ ആരംഭിക്കാനും കഴിഞ്ഞു.
ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ 11 അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. 106 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയ 5.5 കോടിയും ചെലവഴിച്ചതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അറിയിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ആകെ 88.12 ശതമാനം പദ്ധതി പുരോഗതി നേടുകയും ട്രഷറി ക്യൂ ബില്ലുകൾ ഉൾപ്പെടെ പദ്ധതിച്ചെലവിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാനും കഴിഞ്ഞു. സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെ 108.36 ശതമാനം തുക ചെലവഴിച്ച വാഴൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാമതെത്തി. 19 തദ്ദേശസ്ഥാപനങ്ങൾ 100 ശതമാനം പദ്ധതിനേട്ടം കൈവരിച്ചതായി ജില്ല ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.