കറുകച്ചാൽ: ജപ്തി നടപടികളുമായി എത്തിയ ബാങ്ക് അധികൃതരെ തടഞ്ഞ് നാട്ടുകാർ. ഒടുവിൽ അയൽവാസിയായ വീട്ടമ്മ വീടും സ്ഥലും വാങ്ങിക്കോളാമെന്ന് അറിയിച്ചതോടെ ബാങ്ക് അധികൃതർ ജപ്തി നടപടിയിൽനിന്ന് പിന്മാറി.
ചൊവ്വാഴ്ച രാവിലെ 11ഓടെ ചമ്പക്കര സ്വദേശി ഹരിശ്രീസദനത്തിൽ നിജുലാലിന്റെ വീടും സ്ഥലവുമാണ് മണർകാട്ടെ സ്വകാര്യ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനെത്തിയത്. 2018ൽ അച്ഛന്റെയും അമ്മയുടെയും ചികിത്സക്കായാണ് നിജുലാൽ മൂന്നുലക്ഷം രൂപ വായ്പയെടുത്ത്. ഇരുവരുടെയും മരണശേഷം സാമ്പത്തിക ബാധ്യതകൾ ഏറിയതോടെ ബാങ്ക് വായ്പ മുടങ്ങി.
നിലവിൽ അഞ്ചേകാൽ ലക്ഷം രൂപയോളം അടക്കണം. മുമ്പ് ബാങ്ക് അധികൃതർ നോട്ടീസുകൾ നൽകിയെങ്കിലും നിജുലാലിന് തുക അടക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ബാങ്ക് അധികൃതർ കോടതി ഉത്തരവുമായി ജപ്തിക്കെത്തിയത്.
എന്നാൽ, രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി മറ്റെങ്ങോട്ടും പോകാൻ മാർഗമില്ലെന്ന് പറഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. പ്രദേശവാസികൾ ജപ്തിയെ എതിർത്തു. വിവരമറിഞ്ഞ് അയൽവാസിയായ ശ്രീദേവി സ്ഥലത്തെത്തുകയും വീടും സ്ഥലും താൻ വാങ്ങിക്കോളാമെന്നും ബാങ്കിന്റെ ബാധ്യതകൾ തീർപ്പാക്കാമെന്നും അറിയിച്ചു.
ഇതോടെ ബാങ്ക് ജീവനക്കാർ 25വരെ ജപ്തി നടപടി ഒഴിവാക്കി സാവകാശം നൽകി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.