കോട്ടയം: പകരച്ചുങ്കത്തില്‍ ചാഞ്ചാടി റബർ വില. കഴിഞ്ഞ ദിവസങ്ങളിലായി റബർ വിലയിൽ കിലോക്ക് 19രൂപയുടെ ഇടിവാണുണ്ടായത്. കഴിഞ്ഞ ആഴ്ചയിൽ കോട്ടയത്ത് 208 രൂപക്ക് വ്യാപാരം നടന്നെങ്കില്‍ ബുധനാഴ്ച ഇത് 189 രൂപയായി താഴ്ന്നു. ബുധനാഴ്ച മാത്രം മൂന്ന് രൂപയാണ് കുറഞ്ഞത്. എന്നാല്‍, റബര്‍ ബോര്‍ഡ് വില കിലോക്ക് 197 രൂപയായിരുന്നു.
ആഗോളതലത്തിലെ വ്യാപാരയുദ്ധം റബര്‍ മേഖലയെ ബാധിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് വിലയിലെ കുറവ്. ഇത് കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
അമേരിക്കയുടെ പകരച്ചുങ്കം ആഭ്യന്തര റബർ വിപണിയെ ബാധിക്കില്ലെങ്കിലും ആഗോള പ്രത്യാഘാതമാണ് വിലയിൽ പ്രതിഫലിക്കുന്നത്. പ്രധാന റബര്‍ ഉൽപാദക രാജ്യങ്ങളായ തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ചുങ്കം വര്‍ധിച്ചിരുന്നു. ഇതാണ് ചാഞ്ചാട്ടത്തിന് പ്രധാന കാരണം. പകരച്ചുങ്കം ഉയർന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള റബര്‍ കയറ്റുമതിയില്‍ ഇടിവുണ്ടാകും.
ഇത് അവിടെ റബറും റബര്‍ ഉൽപന്നങ്ങളും കുറഞ്ഞ വിലക്ക് ലഭിക്കുന്ന അവസ്ഥ സൃഷ്ടിക്കും. ഇത് മുതലെടുത്ത് ടയര്‍ വ്യവസായികള്‍ ഉള്‍പ്പെടെ വലിയതോതിൽ ഇറക്കുമതി നടത്തുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്രവിപണിയിലും റബർ വിലയിൽ വ1`ൻ ഇടിവാണുണ്ടായിരിക്കുന്നത്.
പകരച്ചുങ്കത്തെത്തുടര്ന്ന് ചൈനയുടെ വ്യാപാര മേഖലയിലുണ്ടാകുന്ന തളര്‍ച്ചയും റബറിനെ ബാധിക്കും. വാഹന നിര്‍മാണത്തിനുള്‍പ്പെടെ സ്വഭാവിക റബറിന്റെ പ്രധാന ഉപയോക്താക്കളിലൊന്നാണ് ചൈന. ചൈനയില്‍ വ്യാപാരസ്തംഭനമുണ്ടായാല് ഇന്ത്യയുടെ ആഭ്യന്തര റബര്‍ വിപണിയെയും പ്രതികൂലമായി ബാധിക്കും. ഇത്തരം കണക്കുകൂട്ടലുകളാണ് ഇപ്പോഴത്തെ ചാഞ്ചാട്ടത്തിന് കാരണം.
കഴിഞ്ഞ ആഗസ്റ്റില്‍ 255 രൂപയെന്ന റെക്കോര്‍ഡിലെത്തിയ വില പെട്ടെന്ന് താഴ്ന്ന് മാസങ്ങളോളം 190 എന്ന നിരക്കില്‍ നില്‍ക്കുകയായിരുന്നു. ഇവിടെ നിന്ന് മെല്ലെ ഉയര്‍ന്ന് 208 രൂപയില്‍ എത്തി നില്‍ക്കുമ്പോഴാണ് പകരച്ചുങ്കം വില്ലനായി എത്തിയത്. തായ്ലൻഡ് വിപണിയിലും വന്‍ വിലയിടിവാണുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പ് 208.64 എന്ന നിലയിലായിരുന്ന വില ബുധനാഴ്ച 169.54 രൂപയിലേക്ക് താഴ്ന്നു. മലേഷ്യന്‍ വിപണിയിലും സമാന ആഘാതമാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.