കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം ഉള്‍പ്പെട്ട വാണിമേല്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തിക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഒമ്പത്, 10, 11 വാര്‍ഡുകളിലാണ് നിര്‍മാണ പ്രവൃത്തി വിലക്കിയത്. ഉരുൾപൊട്ടലുണ്ടായ പ്രദേശമായതിനാൽ പുതിയ പ്രവൃത്തികൾ അനുവദിക്കില്ലെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. വിലങ്ങാട് പുനരധിവാസ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഉരുൾപൊട്ടലില്‍ വീട് നഷ്ടപ്പെട്ട 31 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഭാഗികമായി വീടുകളും വഴികളും നഷ്ടമായ 35 കുടുംബങ്ങളുടെ പുനരധിവാസത്തിന് പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തണമെന്ന് കലക്ടര്‍ നിർദേശിച്ചു. ഇതില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും കുടുംബത്തിന് പുനരധിവാസം ആവശ്യമാണെങ്കില്‍ അക്കാര്യം പരിശോധിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കാലവര്‍ഷത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളില്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ അടിയന്തരമായി കണ്ടെത്തുന്നതിന് പഞ്ചായത്ത്, വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടു. എം.പിമാരുടെ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം ഉപയോഗപ്പെടുത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി തയാറാക്കാന്‍ പ്ലാനിങ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. പുഴയില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചുവരുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.