തിരക്കോട് തിരക്ക് .... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മിഠായി തെരുവിലെ തിരക്ക്
കോഴിക്കോട്: പെരുന്നാളിന്റെ തലേന്ന് നഗരത്തിൽ ഉത്സവരാവ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടങ്ങിയ പെരുന്നാൾ തിരക്ക് ഞായറാഴ്ച പരമ്യതയിലെത്തി. ബീച്ചിലും മാനാഞ്ചിറയിലും മിഠായിതെരുവിലുമെല്ലാം അവധി ദിവസത്തെ തിരക്കുകൂടിയായപ്പോൾ നിന്നുതിരിയാനിടമില്ലാതായി. ഞായറാഴ്ചയായിട്ടും മിക്ക കടകളും തുറന്നു പ്രവർത്തിച്ചു. എൽ.ഇ.ഡി വിളക്കുകളും പന്തലുമൊക്കെയായി മിഠായി തെരുവിൽ സ്കൂളുകൾ പൂട്ടിയതു മുതൽ തിരക്കിന്റെ പൂരമാണ്.
കടുത്ത ചൂടിൽ ഷോപ്പിങ്ങിനെത്തുന്നവരെ സഹായിക്കാൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരിക്കുകയാണ് വ്യാപാരികളുടെ കൂട്ടായ്മ. മിഠായി തെരുവിൽ നോമ്പ് കാലത്ത് വ്രതമവസാനിപ്പിക്കാനുള്ള വിപുലമായ സൗകര്യമാണ് വ്യാപാരികൾ ഒരുക്കിയത്. സൗകര്യങ്ങളേറിയതോടെ നോമ്പ് തുറ മിഠായിതെരുവിൽ തന്നെയാക്കി കുടുംബസമേതം ഷോപ്പിങ്ങിനെത്തുന്നവരെ പെരുന്നാൾ തലേന്നും ഏറെ കാണാനായി. നോമ്പ് തുറ കിറ്റുകൾ വിതരണം ചെയ്യുന്ന സംഘങ്ങളും നഗരത്തിൽ സജീവമാണ്. പെരുന്നാളിനൊപ്പം വിഷുവിപണിയും നേരത്തേ ഉണർന്നുവെന്നതും വ്യാപാരികൾ നേട്ടമായി കരുതുന്നു.
സ്വർണത്തിന് വിലയുള്ളതിനാൽ തൊട്ടടുത്ത് കമ്മത്ത് ലൈനിൽ സ്വർണമിടപാട് നടത്തി മിഠായി തെരുവിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുമുണ്ട്. ഇരിങ്ങാടൻ പള്ളി -കോവൂർ മേഖലയിലടക്കം രാത്രികാലത്ത് ആളുകൾ കൂടി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ ബീച്ച് ഭാഗത്തും അലയൊലികളുണ്ടാക്കുന്നുണ്ട്. ബീച്ചിലടക്കം നഗരത്തിൽ ഉയർന്നുവരുന്ന രാത്രി കച്ചവടത്തിനും കുത്തഴിഞ്ഞ രീതിക്കുമെതിരെ ഒരു വിഭാഗം പ്രതികരണവുമായിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.