കോഴിക്കോട്: ഐ.എൻ.ടി.യു സി ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ 415 വോട്ട് നേടി കെ. രാജീവ് വിജയിച്ചു. എതിർ സ്ഥാനാർഥി എം.കെ. ബീരാൻ 140 വോട്ട് നേടി. 557 വോട്ടാണ് പോൾ ചെയ്തത്. രണ്ട് വോട്ട് അസാധുവായി. കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടന്നത് കോഴിക്കോട് ജില്ലയിൽ മാത്രമാണ്.
മറ്റ് ജില്ലകളിൽ സമവായത്തിലൂടെ പ്രസിഡന്റിനെ തീരുമാനിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റായിരുന്നു കെ. രാജീവ്. സമവായത്തിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ കെ.പി.സി.സി പ്രസിഡന്റ് വരെ നടത്തിയ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പ്. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ച മൂന്ന് വരെയായിരുന്നു തെരഞ്ഞെടുപ്പ്. അഡ്വ. നിധീഷ് ആയിരുന്നു റിട്ടേണിങ് ഓഫിസർ.
വിവിധ മേഖലകളിലായി 26 ഓളം യൂനിയനുകളാണ് ഐ.എൻ.ടി.യു.സിക്കുള്ളത്. നൂറ് മെംബർമാർക്ക് ഒരുവോട്ട് എന്ന ക്രമത്തിലാണ് പോളിങ് നടന്നത്. തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് എന്ന നിലയിൽ എം.കെ. രാഘവൻ എം.പിയും കയറ്റിറക്ക് ചുമട്ടുതൊഴിലാളി യൂനിയൻ പ്രസിഡന്റ് എന്ന നിലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസും വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.