കോവൂർ-ഇരിങ്ങാടൻ പള്ളി റോഡിലെ രാത്രിക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗം
കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി റോഡിലെ പാതിരാ കച്ചവടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമായി. അസി. പൊലീസ് കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി പ്രവർത്തകരും വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളും ചേർന്ന യോഗത്തിലാണ് തർക്കത്തിന് ഒരു മാസത്തേക്ക് ധാരണയായത്.
ഒരു മാസത്തിനുശേഷം അന്തിമ നടപടി കൈക്കൊള്ളും. ഒരു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സബ് കമ്മിറ്റി രൂപവത്കരിച്ചു. ഇതിനിടയിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സബ് കമ്മിറ്റി ശ്രദ്ധിക്കും. വ്യാപാരികളും കൗൺസിലർമാർ ഉൾപ്പെട്ട ജനകീയ കമ്മിറ്റി പ്രവർത്തകരും അടങ്ങുന്നതാണ് സബ് കമ്മിറ്റി. രാത്രി 10.30ന് ശേഷം കടകൾ അടക്കണം. ശുചീകരണത്തിന് അരമണിക്കൂർകൂടി അനുവദിക്കും. 11 മണിയോടെ വ്യാപാരം പൂർണമായും അവസാനിപ്പിച്ച് കടകൾ അടക്കണം.
റോഡിൽ കടകൾക്കുമുന്നിൽ ഇരുവശത്തുമായുള്ള പാർക്കിങ് ഇനി മുതൽ അനുവദിക്കില്ല. റോഡിൽ നിർത്തുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും. കടയുടമകൾതന്നെ പാർക്കിങ്ങിന് പ്രത്യേക സംവിധാനം ഒരുക്കണം. കൗൺസിലർമാരായ ടി.കെ. ചന്ദ്രൻ, ഡോ. പി.എൻ. അനിത, കെ. മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ചേവായൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സജീവ്, മെഡിക്കൽ കോളജ് എസ്.ഐ വി.ആർ. അരുൺ എന്നിവർ പങ്കെടുത്തു.
അഞ്ചു ദിവസമായി രാത്രി 10.30ന് ശേഷം ഇവിടത്തെ ഭക്ഷണശാലകൾ തുറന്നുപ്രവർത്തിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളിയാഴ്ച രാത്രിയിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായിരുന്നു. ജനകീയ സമിതിയും വെള്ളിയാഴ്ച രാത്രി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.