വെള്ളയിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ച
നിലയിൽ
കോഴിക്കോട്: ബൈക്ക് യാത്രികനെ ആയുധമുപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി താമസിച്ച വീട് കത്തിനശിച്ചു. വീടിന് തീയിട്ടതാണെന്നാണ് പരാതി. വെള്ളയിൽ സ്വദേശി ചേക്രിയാൻ വളപ്പിലെ ഫൈജാസ് താമസിച്ച വീടാണ് ശനിയാഴ്ച പുലർച്ചെയോടെ കത്തിനശിച്ചത്.
ഫൈജാസിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇതുസംബന്ധിച്ച് സഹോദരന്റെ ഭാര്യ വെള്ളയിൽ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പുലർച്ചെ അഞ്ചോടെ തീ ആളുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ബീച്ച് ഫയർഫോഴ്സിൽ നിന്നുള്ള യൂനിറ്റാണ് തീ അണച്ചത്. പെട്ടെന്ന് തീ അണക്കാനായതിനാലാണ് തൊട്ടടുത്തുള്ള മറ്റു വീടുകളിലേക്ക് തീപടരാതിരിക്കാൻ സഹായമായത്. ഓടിട്ട വീടിന്റെ മേൽക്കൂരയിലെ കഴുക്കോൽ, കട്ടിൽ അടക്കം ഫർണിച്ചറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വെള്ളയിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഏപ്രിൽ 14ന് ബൈക്കിലെത്തിയ വെള്ളയിൽ സ്വദേശിയെ വെള്ളയിൽ മത്സ്യ മാർക്കറ്റിന് മുൻവശത്ത് തടഞ്ഞു നിർത്തി ആയുധമുപയോഗിച്ച് ആക്രമിച്ച കേസിൽ ഫൈജാസിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വീടിന് തീവെച്ചത്. അതേസമയം മദ്യപിച്ച് പരിസരവാസികൾക്ക് സ്ഥിരം ശല്യം സൃഷ്ടിക്കുന്ന ആളാണ് ഫൈജാസെന്ന് പൊലീസ് പറഞ്ഞു. ഫൈജാസ് മദ്യപിച്ച് അടുത്തുള്ള വീടുകളുടെ വാതിലിൽ മുട്ടുകയും ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും പതിവാണെന്നും പലതവണ താക്കീത് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും നിരവധിപേർ ഒപ്പിട്ട പരാതി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.