കോഴിക്കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ ക്രോസ് റോഡുകളിലൊന്നായ അരങ്ങിൽ രഘുനാഥ് റോഡിൽ ഗതാഗതക്കുരുക്കും വാക്ക് തർക്കവും സ്ഥിരമാവുന്നു. കിഴക്കെ നടക്കാവിനും വണ്ടിപ്പേട്ടക്കുമിടയിൽ ദിവസവും ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡിൽ ഗതാഗതക്കുരുക്കിനെ ചൊല്ലിയുള്ള കശപിശക്കിടയിൽ മർദനമേറ്റ വ്യാപാരി കഴിഞ്ഞമാസം മരിച്ചിരുന്നു. ആഗസ്റ്റ് 31ന് നടന്ന തർക്കത്തിനിടെ മൊയ്തീൻ പള്ളി റോഡിലെ വ്യാപാരി വി.എസ്. അബ്ദുൽ സലീമാണ് നെഞ്ചിൽ ചവിട്ടേറ്റ് മരിച്ചത്. ഇതിനു പിന്നാലെ അബ്ദുൽ സലീമിന്റെ സഹോദരൻ വി.എസ്. മുഹമ്മദ് അഷ്റഫും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രണ്ടു പേരും അരങ്ങിൽ രഘുനാഥ് റോഡിൽ താമസക്കാരാണ്.
റോഡ് തടസ്സപ്പെടുത്തിയുള്ള കച്ചവടം ചോദ്യം ചെയ്തതായിരുന്നു അക്രമകാരണമെന്ന് പരിസരവാസികൾ പറഞ്ഞു. കണ്ണൂർ റോഡ് വഴി ബസിൽ വരുന്നവരും വയനാട് റോഡ് വഴി വരുന്നവരും ഈ റോഡ് വഴിയാണ് കിഴക്കേ നടക്കാവിലേക്കും വണ്ടിപ്പേട്ടയിലേക്കും ബസ് കയറാൻ പോവുന്നത് എന്നതിനാൽ റോഡിൽ എപ്പോഴും നടന്നുപോവുന്നവരുടെ വൻ തിരക്കാണ്.
ആയിരങ്ങൾ ഒഴുകുന്ന റോഡിൽ തലങ്ങും വിലങ്ങും കച്ചവടക്കാരുടെയും തിരക്കാണ്. ഇതിനിടെ, ഗൂഗ്ൾ മാപ്പ് നോക്കി സി.എച്ച് ക്രോസ് റോഡ് വഴി വണ്ടിപ്പേട്ടയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ റോഡിൽപെടുന്നത് സ്ഥിരമാണ്.
ഇതിന് പരിഹാരമായി നാല് ചക്ര, മുച്ചക്ര വാഹനങ്ങളുടെ സി.എച്ച് റോഡിൽ നിന്നുള്ള അരങ്ങിൽ രഘുനാഥ് റോഡിലേക്കുള്ള പ്രവേശനം തടയാൻ പൊലീസ് നടപടി വേണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഇതിനായി അധികൃതരെ കാണാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
കോഴിക്കോട് നടക്കാവ് അരങ്ങിൽ രഘുനാഥ് റോഡിൽ വാഹന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പരിക്കേറ്റ് വ്യാപാരി വി.എസ്. അബ്ദുൽ സലീം മരിച്ച സംഭവത്തിൽ ആക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി. അരങ്ങിൽ രഘുനാഥ് റോഡിലെയും സി.എച്ച്.
റോഡിലെയും ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. നടക്കാവ് ഈസ്റ്റ് വെസ്റ്റ് റസിഡൻസ് അസോസിയേഷൻ (ന്യൂറ) പ്രസിഡന്റ് കെ. മമ്മു അധ്യക്ഷത വഹിച്ചു. പി. കിഷൻചന്ദ്, പി.എം. മുഹമ്മദ് അഷ്റഫ്, എ. അശോകൻ, എൻ. ഭാഗ്യനാഥ്, പി.കെ. പ്രദീപ്, യു. അബ്ദുറഹിമാൻ, സി. മധുകുമാർ, വി.ടി. ഗോവിന്ദൻ, വി.എസ്. കദീജ, ഐഷ സലീം, പി.എം. പ്രേമരാജൻ, എസ്. നൗഷാദ്, വിജയൻ പള്ളിക്കര, പി.പി. റഹിം, ഷെയ്ക്ക് ഷഫ്റുദ്ദീൻ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: പി. കിഷൻചന്ദ് (ചെയർ), യു. അബ്ദുറഹിമാൻ, സി. മധുകുമാർ, എൻ. ഭാഗ്യനാഥ് (വൈസ് ചെയർ), ഷെയ്ക്ക് ഷഫ്റുദ്ദീൻ (ജന. കൺ.), വി.ടി. ഗോവിന്ദൻ, പി.കെ. പ്രദീപ്, പി.പി. റഹിം (കൺ), അരങ്ങിൽ ഉമേഷ് കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.