വടകര: ദേശീയപാതയിൽ ടാങ്കർലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് വൻദുരന്തം ഒഴിവായി. കേളു ബസാറിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് വരുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റ പാചകവാതക ടാങ്കറും ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയിൽ ലോറികളുടെ മുൻഭാഗം തകർന്നു. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം കുഴിച്ചുനീക്കിയിരുന്നു. അപകടത്തിൽ പാചകവാതക ചോർച്ച ഉണ്ടാവാത്തതും റോഡിന്റെ ഒരു ഭാഗത്തേക്ക് മറിയാത്തതും കാരണം വൻ ദുരന്തം ഒഴിവായി. അപകടത്തിൽപെട്ട ഇരു വാഹനങ്ങളും ക്രെയിൻ ഉപയോഗിച്ച് നേരെയാക്കിയെങ്കിലും ഉച്ചവരെ ദേശീയപാത ഗതാഗത കുരുക്കിൽ സ്തംഭിച്ചു. വടകരയിൽനിന്നും അഗ്നിരക്ഷാസേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ടാങ്കർലോറിയുടെ കാബിൻ വേർപെടുത്തി സ്ഥലത്തുനിന്ന് മാറ്റി. ദേശീയപാതയിൽ ടാങ്കറുകൾ അപകടത്തിൽപെടുന്നത് സ്ഥിരം കാഴ്ചയാവുന്ന സ്ഥിതിയാണുള്ളത്. ദേശീയപാതയിൽ അടുത്തിടെ ടാങ്കർലോറികൾ കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളാണ് ഉണ്ടായത്. രണ്ട് സംഭവങ്ങളിലും വൻദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.