അര്‍ധരാത്രി വീട്ടുമുറ്റത്ത് കാർ നിർത്തി പുറത്ത് നിന്ന യുവാവിനെ എസ്‌.ഐ മര്‍ദിച്ചതായി പരാതി

മര്‍ദിച്ചില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എസ്‌.ഐ പുന്നയൂര്‍ക്കുളം: അര്‍ധരാത്രി വീട്ടുമുറ്റത്ത് കാറ് നിർത്തി പുറത്തുനിന്ന യുവാവിനെ വടക്കേക്കാട് എസ്‌.ഐ മർദിച്ചതായി പരാതി. ചെറായി കെട്ടുങ്ങല്‍ സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ദൂരയാത്ര കഴിഞ്ഞ് കാര്‍ വീട്ടിലേക്ക് കയറ്റിയിട്ട് ഗേറ്റിനരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഇതുവഴി എത്തിയ പൊലീസ് പട്രോളിങ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം വീടാണെന്നും ഗേറ്റ് അടയ്ക്കുകയായിരുന്നെന്നും പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ഇപ്പോള്‍ വന്നതാണോയെന്ന് ഉറപ്പാക്കാന്‍ വണ്ടിക്ക് ചൂട് ഉണ്ടോ എന്നു പരിശോധിക്കണമെന്നും വണ്ടിയുടെ അകത്ത് എന്തെങ്കിലും ഉണ്ടോ എന്നു നോക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ശബ്ദം കേട്ട് പുറത്തുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരോടും അസഭ്യവാക്കുകളോടെ പൊലീസ് മുറയിലായിരുന്നു ചോദ്യങ്ങള്‍. ഇതിനിടെ വണ്ടി പരിശോധിക്കുന്നില്ലേ എന്നു ചോദിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ എസ്‌.ഐ സന്തോഷ് ചെവിയില്‍ അടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പോടാ എന്നു പറഞ്ഞ് കഴുത്തിനു തള്ളി പൊലീസുകാര്‍ സ്ഥലംവിട്ടു. എസ്‌.ഐക്ക് പുറമെ ഡ്രൈവറും ദ്രുതകര്‍മ സേന അംഗവുമാണ് ഉണ്ടായിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കി. രണ്ട് മാസം മുമ്പ് കൊച്ചന്നൂരില്‍ വയോധികനെ മര്‍ദിച്ച സംഭവത്തിൽ ഇതേ എസ്‌.ഐക്കെതിരെ കേസുണ്ട്. എന്നാൽ, യുവാവിനെ മർദിച്ചുവെന്നത് വാസ്തവമല്ലെന്നും വീടിനു പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് എസ്‌.ഐ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.