ചങ്ങരംകുളം: പൊന്നാനി കോൾമേഖലയിൽ കൊയ്ത്തിന് തയാറായ കോൾപാടങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം പമ്പിങ് തുടങ്ങി. വേനൽ മഴയിൽ വെള്ളം നിറഞ്ഞതിനാൽ പാടങ്ങളിൽ നിന്ന് നൂറടി തോട്ടിലേക്കാണ് പമ്പിങ് നടത്തുന്നത്. നേരത്തെ കൃഷി ആരംഭിച്ച നെല്ല് വിളഞ്ഞ് നിൽക്കുന്ന പഴഞ്ഞി കൂട്ടുകൃഷി കോൾപടവിലാണ് പമ്പിങ് തുടങ്ങിയത്. കുറച്ച് ദിവസങ്ങളായി കോൾ മേഖലയിൽ തുടരുന്ന വേനൽ മഴയിൽ പാടങ്ങളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. കൊയ്ത്ത്-മെതി യന്ത്രങ്ങൾ ഇറക്കാൻ ഇത് തടസ്സമാണ്. യന്ത്രങ്ങൾ ചെളിയിൽ താഴുമെന്ന ഭീതിയും നെല്ലുകൾ വെള്ളത്തിൽ വീണതും കൊയ്ത്തിന് തടസ്സമാണ്. ഈ കോൾപടവിന്റെ ഉയർന്ന ഭാഗങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ വിളഞ്ഞ നെല്ലുകൾ പാടങ്ങളിൽ വീഴാൻ സാധ്യത ഏറെയാണ്. വീണ നെല്ലുകൾ കതിർ കൊഴിയുകയും മുളക്കുകയും ചെയ്താൽ കർഷകർക്ക് വിനയാകും. എന്നാൽ, വളരെ വൈകി കൃഷി ആരംഭിച്ച പല കോൾപടവുകൾക്കും ജലക്ഷാമം നേരിടുന്ന സമയത്ത് പെയ്ത വേനൽ മഴ അനുഗ്രഹമായിരുന്നു. നൂറടി തോട്ടിൽ ജലം വറ്റുന്ന സമയത്താണ് വേനൽ മഴ അനുഗ്രഹമായത്. പല കോൾപടവുകളിലും നെല്ല് കതിരിട്ട് ഇനിയും വിളവിന് സമയമെടുക്കും. ബണ്ട് പൊട്ടി വീണ്ടും കൃഷിയിറക്കിയ തെക്കേ കെട്ടിലും കൃഷിയിറക്കാൻ വൈകിയ പരൂർ കോൾപടവിലും കൊയ്ത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.