ജിതിൻ റഹ്മാൻ
ആഗ്രഹിച്ച ലക്ഷ്യം നേടുന്നതുവരെയുള്ള പരിശ്രമമാണ് നിലമ്പൂർ സ്വദേശി ജിതിൻ റഹ്മാനെ ഐ.എ.എസിലേക്ക് എത്തിച്ചത്. രണ്ടുതവണ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചെങ്കിലും ലക്ഷ്യമിട്ട ഐ.എ.എസ് ലഭിക്കുന്നത് മൂന്നാംതവണയാണ്. 2018ൽ വന്ന റാങ്ക് ലിസ്റ്റിൽ 808ാം റാങ്ക് കാരനായിരുന്നു ജിതിൻ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവിസിൽ (ഐ.ആർ.ടി.എസ്) ആയിരുന്നു അവസരം. അടുത്തവർഷം വീണ്ടും പരീക്ഷ എഴുതി. ഇക്കുറി നില മെച്ചപ്പെടുത്തി 605ലെത്തി. 2019 ബാച്ചിൽ ഐ.സി.എൽ.എസ് (ഇന്ത്യൻ കോർപറേറ്റ് ലോ സർവിസ്) പരിശീലനം പൂർത്തിയാക്കി രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) കൊൽക്കത്ത ഓഫിസിലായിരുന്നു നിയമനം. വീണ്ടും പരീക്ഷ എഴുതി.
2020ൽ 176ാം റാങ്കോടെ മഹാരാഷ്ട്ര കാഡറിൽ ഐ.എ.എസ്. രണ്ടുവർഷത്തെ പരിശീലന കാലയളവ് പൂർത്തിയാക്കി തിങ്കളാഴ്ച നാസികിൽ സബ് ഡിവിഷനൽ ഓഫിസറായി (സബ് കലക്ടർ) ചുമതലയേൽക്കുകയാണ് ജിതിൻ. ഇന്‍റഗ്രേറ്റഡ് ൈട്രബൽ ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസറുടെ ചുമതലയുമുണ്ട്. ജില്ലതലത്തിലെ പരിശീലനം മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു. ഒരു വർഷത്തോളം അസി. കലക്ടറായി. കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച അസീസ് റഹ്മാന്റെയും കുഴിക്കാടൻ സുബൈദയുടെയും മകനാണ്. ഭാര്യ: സാദിയ സിറാജ് (ആമസോൺ, മഹാരാഷ്ട്ര ഫിനാൻസ് വിഭാഗം മേധാവി). സഹോദരൻ: വിപിൻ റഹ്മാൻ. നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ, മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.