കുഴിമണ്ണ കടുങ്ങല്ലൂരില്‍ പുലിയെ കണ്ടെന്ന സംശയത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു
കിഴിശ്ശേരി: കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ കടുങ്ങല്ലൂര്‍ പറമ്പില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുങ്ങല്ലൂര്‍ ജി.യു.പി സ്കൂളിന് 200 മീറ്ററകലെ ചിറപ്പാലം റോഡില്‍ ജനവാസ പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം പുലിയോട് സാമ്യമുള്ള ജീവിയെ നാട്ടുകാര്‍ കാണുകയായിരുന്നു.
സ്ഥലത്ത് ജീവിയുടെ കാല്പാടുകളുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം മേഖലയില്‍ കണ്ട ജീവി പുലിയല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചെറു മൃഗങ്ങളെയും കോഴികളെയും ഭക്ഷിക്കുന്ന വള്ളിപ്പുലിയാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. ജാഗ്രത പുലര്‍ത്താനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം പ്രദേശവാസിയായ നീര്ങ്ങാടന് മുഹമ്മദ് മുസ്ലിയാരാണ് വൈകുന്നേരം ഏഴോടെ റോഡിനു കുറുകെ പുലിക്ക് സമാനമായ ജീവി ഓടിപ്പോയി അടുത്തുള്ള മതില് ചാടിക്കടക്കുന്നത് കണ്ടത്. വിവരമറിഞ്ഞതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരാകുകയായിരുന്നു.
തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ. നാരായണന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മൃഗത്തെ കണ്ടെത്താനായില്ല. കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പുലിയുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ലക്ഷണങ്ങളൊന്നും മേഖലയില്‍ കണ്ടെത്തിയില്ല.
വള്ളിപ്പുലി ഇനത്തില്‍ പെട്ട സമാനമായ കാല്‍പ്പാടുള്ള ജീവികള്‍ ജനവാസ മേഖലകള്ക്കടുത്തായി കുറ്റിക്കാടുകളിലും മറ്റും കാണാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ജീവിയെ നേരത്തെയും പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. മുയല്, കോഴി, നായ്ക്കള്‍ തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കുന്ന ഇവ പൊതുവെ മനുഷ്യരെ ആക്രമിക്കാറില്ലെന്നും എങ്കിലും ജാഗ്രത വേണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്തെ നിരവധി വീടുകളിലെ കോഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായിരുന്നു. ഇത് പ്രദേശത്തെത്തിയ മൃഗം പിടിച്ചതാകാമെന്നാണ് കരുതുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. അഹമ്മദ് ഷാജു, കുഴിമണ്ണ വില്ലേജ് ഓഫിസര്‍ കെ. ഫിറോസ്, ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റ കുഞ്ഞിമോന്, അരീക്കോട് പൊലീസ്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.