മലപ്പുറം: ഈ വർഷം വീട്ടിനുള്ളിൽ പ്രസവിച്ചവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയിൽ ഇത് വലിയ ആരോഗ്യപ്രശ്നമായി തുടരുന്നതായി ആരോഗ്യവകുപ്പ്. 2024-25ൽ ജില്ലയിൽ 191ഗാർഹിക പ്രസവങ്ങൾ നടന്നതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. മുൻ വർഷം 252 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
2022-23ൽ 266ഉം 2021-22ൽ 273ഉം 2020-21ൽ 257ഉം 2019-20ൽ 199ഉം ഗാൾഹിക പ്രസവങ്ങൾ നടന്നിരുന്നു. ആറു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് എന്ന് ആശ്വസിക്കാമെങ്കിലും ഈ പ്രവണത ജില്ലയിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.
മുൻ വർഷങ്ങളിലേതുപോലെ വളവന്നൂർ ആരോഗ്യ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ ഗാർഹികപ്രസവങ്ങൾ നടന്നത് -53 കേസുകൾ. വേങ്ങര (24), തിരുവാലി (22), പൂക്കോട്ടൂർ (21), മാറാക്കര (19) ബ്ലോക്കുകളിലും ഈ വർഷം കേസുകളുടെ എണ്ണം കൂടുതലാണ്. മറ്റു ബ്ലോക്കുകളിലെ കണക്ക്: എടവണ്ണ- 02, ചുങ്കത്തറ- 03, മേലാറ്റൂർ -ആറ്, വെട്ടം -08, മങ്കട -05, കൊണ്ടോട്ടി -07, മാറഞ്ചേരി -04, എടപ്പാൾ -03, കാളികാവ് -05, പള്ളിക്കൽ -10, പെരുവള്ളൂർ -06 എന്നിങ്ങനെയാണ്.
എടവണ്ണ, എടപ്പാൾ, ചുങ്കത്തറ ബ്ലോക്കുകളിൽ കേസുകളിൽ ഈ വർഷം ഗണ്യമായ കുറവുണ്ടായത് ആരോഗ്യവകുപ്പിന്റെ ബോധവത്കരണം ഫലം കണ്ടുതുടങ്ങിയെന്നതിന്റെ സൂചനയാണ്.
2024-25ലെ 191 ഗാർഹിക പ്രസവ കേസുകളിൽ 24 എണ്ണം പ്രൈമി ഗ്രാവിഡ (ആദ്യ പ്രസവം) വിഭാഗത്തിലുള്ളതാണ്. അന്തർ സംസ്ഥാന തൊഴിലാളി വിഭാഗക്കാരുടെ എട്ടും ആദിവാസി മേഖലയിൽ ഏഴും പട്ടികജാതി വിഭാഗത്തിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തതത്. ബാക്കിയുള്ള കേസുകളിൽ ഭൂരിഭാഗവും ഒ.ബി.സി (മുസ്ലിം) വിഭാഗങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.