തേഞ്ഞിപ്പലം കൊയപ്പ പാടം-എൻജിനീയറിങ് റോഡിന് സമീപത്തെ ഗോഡൗണിൽ പരിശോധന നടത്തുന്നു
തേഞ്ഞിപ്പലം: അനധികൃതമായി വിൽപനക്ക് സൂക്ഷിച്ച 18,000 ലിറ്റർ ഡീസൽ പിടികൂടി. തേഞ്ഞിപ്പലം പഞ്ചായത്ത് ഏഴാം വാർഡിൽ കൊയപ്പ പാടം-എൻജിനീയറിങ് റോഡിന് സമീപം പെരിഞ്ചേരി മാട്ടിൽ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽനിന്നാണ് ബാരലുകളിൽ സൂക്ഷിച്ച ലിറ്റർ കണക്കിന് ഡീസൽ പിടിച്ചെടുത്തത്. ആയിരം ലിറ്റർ ഉൾക്കൊള്ളുന്ന 26 ലിറ്റർ ബാരലുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. വയനാട് മേപ്പാടി സ്വദേശി അബ്ദുൽ ലത്തീഫ് മൂന്നുമാസം മുമ്പാണ് ഗോഡൗൺ വാടകക്കെടുത്തത്. ഇയാൾ ഒളിവിലാണ്.
പഴയ എൻജിൻ ഓയിൽ സംസ്കരിക്കുന്ന ബിസിനസാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് വാടകക്കെടുത്തത്. ബേപ്പൂർ ഹാർബറിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ അനധികൃതമായി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഡീസൽ നേരിട്ട് മത്സ്യബന്ധന ബോട്ടിലേക്ക് നിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വയനാട് സ്വദേശി അബ്ദുൽ ലത്തീഫിന്റേതാണ് ടാങ്കർ ലോറിയെന്ന് കണ്ടെത്തിയിരുന്നു.
ലോറി ഡ്രൈവർ കുറ്റ്യാടി സ്വദേശി സായിഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് കൊയപ്പ പാടം എൻജിനീയറിങ് കോളജ് റോഡിന് സമീപത്തുള്ള ഗോഡൗണിൽ നിന്നാണ് ഡീസൽ എത്തിച്ചതെന്ന വിവരം ലഭിച്ചതും ഡീസൽ പിടിച്ചെടുത്തതും. ബേപ്പൂർ പൊലീസ് അറിയിച്ചത് പ്രകാരം തേഞ്ഞിപ്പലം പോലീസ് ഗോഡൗണിൽ സൂക്ഷിച്ച ഡീസൽ കണ്ടെത്തുകയും തുടർനടപടി സ്വീകരിക്കുകയുമായിരുന്നു. കൊണ്ടോട്ടി ഡിവൈ.എസ്.പി, ഭാരത് പെട്രോളിയം അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗോഡൗണിലെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.