പാലക്കാട്: ജോലി ക്രമീകരണ ഭാഗമായി എറണാകുളത്ത് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിലെ കാർഡിയോളജിസ്റ്റിനെ തിരികെ കൊണ്ടുവരാൻ എച്ച്.എം.സി കമ്മിറ്റി യോഗത്തിൽ നിർദേശം ഉയർന്നു. ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാൻ യോഗം തീരുമാനിച്ചു. കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ജില്ല ആശുപത്രിയിലെത്തുന്ന ഹൃദ്രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കാത്ത സാഹചര്യമാണ്. ആകെ ഒരു ഡോക്ടർ മാത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇതുമൂലം ശസ്ത്രക്രിയകൾക്ക് അടക്കം പ്രതിസന്ധി നേരിടുന്നു.
ഈ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നതോടെ ആശുപത്രി വികസന സമിതി മുഖേന പുതിയ കാർഡിയോളജിസ്റ്റിനെ നിയമിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ചർച്ചയായില്ല. നിർദേശം അജൻഡയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിലെ ഐ.പി.എച്ച്.എൽ ലാബിൽ സ്വകാര്യ ഡോക്ടർമാർ കുറിച്ചുനൽകുന്ന ടെസ്റ്റുകളും നടത്താനും യോഗത്തിൽ തീരുമാനമായി.
നേരത്തെ ആർ.ഡി.സി ലാബ് ആയിരുന്ന സമയത്ത് ഇവിടെ പുറത്തുനിന്നുള്ള ടെസ്റ്റുകളും നടത്തിയിരുന്നു. എന്നാൽ 2024ൽ ഐ.പി.എച്ച്.എൽ ലാബ് ആയതോടെ ജില്ല ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മാത്രമായി പരിശോധനകൾ പരിമിതപ്പെടുത്തി. ഇത് ആശുപത്രിയുടെ വരുമാനത്തെയും ബാധിച്ചു. രക്തപരിശോധന ഉൾപ്പെടെ നൂറിലേറെ ടെസ്റ്റുകൾ ഇവിടെ നടത്തുന്നുണ്ട്. തുക കുറവായതിനാൽ നിരവധി രോഗികൾക്ക് ഈ ലാബ് ആശ്വാസമാണ്. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് പുറത്തുനിന്നുള്ള ടെസ്റ്റുകളും നടത്താൻ തീരുമാനമായത്.
ചീഫ് കാർഡിയോളജി കൺസൾട്ടന്റ് ഫ്ലോട്ടിങ് തസ്തിക ജില്ലയിൽ തന്നെ നിലനിർത്തുക, കാർഡിയോളജി കൺസൾട്ടന്റിന്റെ ജോലി ക്രമീകരണ വ്യവസ്ഥ ഒഴിവാക്കി ജില്ല ആശുപത്രിയിലെത്തിക്കുക, വെട്ടിച്ചുരുക്കിയ പ്രതിമാസ ശസ്ത്രക്രിയകളുടെ എണ്ണം പുനഃസ്ഥാപിക്കുക, ശസ്ത്രക്രിയക്ക് ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുക, ഐ.പി.എച്ച്.എൽ ലാബ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുക, ലാബ് പരിശോധനക്ക് ഒ.പി നിർബന്ധമെന്നത് എടുത്തുകളയുക, മുൻകാലങ്ങളിലേതുപോലെ ലാബ് സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് എച്ച്.എം.സി കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചത്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല ആശുപത്രി സൂപ്രണ്ട്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, എച്ച്.എം.സി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.