പാലക്കാട്: ഒരു നാടിന്റെ മുഴുവൻ ഗതാഗതപ്രശ്നത്തിന് പരിഹാരമായി നാലര വർഷം മുമ്പ് നിർമാണം തുടങ്ങിയ നടക്കാവ് മേൽപാലം പ്രവൃത്തി ഇഴയുന്നു. നിർമാണോദ്ഘാടനം കഴിഞ്ഞ് 18 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്ന പ്രഖ്യാപനമാണ് വർഷങ്ങൾക്കിപ്പുറവും നടപ്പാകാത്തത്. 38.68 കോടി രൂപയാണ് പാലം നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന വകയിരുത്തിയിരുന്നത്.
2017 ഒക്ടോബർ ഒമ്പതിന് ഭരണപരിഷ്കാര കമീഷൻ ചെയർമാനും എം.എൽ.എയുമായിരുന്ന വി.എസ്. അച്യുതാനന്ദൻ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞ് 2021 ജനുവരി 23നാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്. അതിനും മുമ്പേ റോഡ് അടച്ചിരുന്നു. ഇതോടെ നാട്ടുകാർ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്. ഒലവക്കോട് നിന്ന് അകത്തേത്തറയിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. എന്നാൽ, നിലവിൽ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കണം.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികൾ അകത്തേത്തറയിൽ റെയിൽവേ ഗേറ്റിൽ കുടുങ്ങി മരിക്കുന്നത് പതിവായതോടെയാണ് മേൽപാലം വേണമെന്ന ആവശ്യം ശക്തമായത്. 2009ൽ മാത്രം 11 രോഗികളാണ് മരിച്ചതെന്നും ഇതുവരെ 34 പേർക്ക് ജീവൻ നഷ്ടമായതായും നടക്കാവ് മേൽപാലം ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷ് പറഞ്ഞു.
പാലം നിർമാണം ആരംഭിച്ചെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് പ്രവൃത്തി മന്ദഗതിയിലായി. നിർമാണം നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
നിർമാണ സ്തംഭനാവസ്ഥയിൽ റെയിൽവേ നിലപാടിനെ മന്ത്രിയും എ. പ്രഭാകരൻ എം.എൽ.എയും വിമർശിച്ചിരുന്നു. റെയിൽവേയുടെ ഭാഗത്തെ പാലം നിർമാണത്തിനായി 2022ൽ 11.63 കോടി രൂപ കെട്ടിവെച്ചതാണെന്നും ഇതുവരെ പ്രവൃത്തി പൂർത്തീകരിച്ചില്ലെന്നുമാണ് എം.എൽ.എ അന്ന് കുറ്റപ്പെടുത്തിയത്.
റെയിൽവേയുടെ നിർമാണം പൂർത്തിയായാൽ മാത്രമേ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാനാവൂ. ട്രാക്കിന് മുകളിൽ 64.5 മീറ്റർ നീളത്തിൽ സ്ഥാപിക്കാൻ രണ്ട് ലോറിയിലായി ഗാർഡറുകൾ ചൊവ്വാഴ്ച എത്തിച്ചു. ബാക്കിയുള്ള ഗാർഡറുകൾ രണ്ട് ദിവസത്തിനുള്ളിലെത്തും.
എൻജിനീയറിങ് വിഭാഗത്തിന്റെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ദിവസവും കുറച്ചുസമയം ട്രെയിനുകൾ നിർത്തിവെച്ച് പ്രവൃത്തികൾ ആരംഭിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. ഏകദേശം ഒരു മാസത്തോളം പ്രവൃത്തി നീളും. രണ്ട് സർവീസ് റോഡുകളിൽ ഒരെണ്ണത്തിന്റെ പണി മാത്രമാണ് തീർന്നത്. പാലത്തിന്റെ കൈവരിയുടെ ജോലിയും ബാക്കിയുണ്ട്. നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും പാലത്തിന് മഹാത്മാ ഗാന്ധിയുടെ പേര് നൽകണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയതായി ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.