ജില്ല ആശുപത്രിക്ക് മുന്നിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച
ബാരിക്കേഡിന് മുന്നിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ. നോ പാർക്കിങ് ബോർഡും കാണാം
പാലക്കാട്: ജില്ല ആശുപത്രിക്ക് മുന്നിൽ വീണ്ടും അനധികൃത പാർക്കിങ് സജീവമാകുന്നു. ട്രാഫിക് പൊലീസ് ബാരിക്കേഡ് വെച്ചതിന് സമീപത്താണ് വീണ്ടും ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്. ആശുപത്രിയുടെ പ്രധാന ഗേറ്റിന് മുന്നിൽ നഗരസഭയുടെ മതിലിനോട് ചേർന്ന സ്ഥലത്ത് നേരത്തെ ധാരാളം ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടിരുന്നു.
നടപ്പാതയോട് ചേർന്നായതിനാൽ കാൽനടയാത്രക്കാർക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. കാൽനടയാത്രക്കാർ റോഡിലിറങ്ങിയാണ് നടന്നിരുന്നത്. എപ്പോഴും തിരക്കേറിയ റോഡിൽ ഇത്തരം പാർക്കിങ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാട്ടി ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു. വാർത്തകളെ തുടർന്ന് ട്രാഫിക് പൊലീസ് ഇടപെട്ട് അനധികൃത പാർക്കിങ് ഒഴിപ്പിക്കുകയും സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു. ആശുപത്രിയിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വരുന്നവരാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിരുന്നത്. നോ പാർക്കിങ് ബോർഡും ബാരിക്കേഡും സ്ഥാപിച്ചതോടെ ഇത് നിലക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ ബാരിക്കേഡിന് മുന്നിലായാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതോടെ റോഡിന്റെ നല്ലൊരു ഭാഗം പാർക്കിങ്ങിന് കൈയേറിയ സ്ഥിതിയാണ്. ഇത്തരത്തിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതുമൂലം കാൽനടയാത്രക്കാർ റോഡിന് നടുവിലൂടെ നടക്കേണ്ട അവസ്ഥയാണ്.
പൊലീസിന്റെ നടപടിക്ക് പുല്ലുവില കൽപ്പിച്ചാണ് അനധികൃത പാർക്കിങ് തുടരുന്നത്. ജില്ല ആശുപത്രിയിലേക്കും നഗരസഭയിലേക്കും നൂറുകണക്കിനാളുകൾ വരുന്ന റോഡാണിത്. ജില്ല ആശുപത്രിക്ക് അകത്തും അഞ്ചുവിളക്കിന് സമീപത്തും കോട്ടമൈതാനത്തിന്റെ വശങ്ങളിലും പാർക്കിങ് സൗകര്യമുണ്ടെന്നിരിക്കെയാണ് റോഡിന് വീതി കുറവായ ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത്. നഗരത്തിൽ പല പ്രധാന റോഡുകളിലും അനധികൃത പാർക്കിങ് വ്യാപകമാണ്. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.