ഒറ്റപ്പാലം: വിസ വാഗ്ദാനം ചെയ്ത് 61കാരനിൽനിന്ന് ഓൺലൈൻ വഴി തട്ടിയ പണം തിരിച്ചുപിടിച്ച് ഒറ്റപ്പാലം പൊലീസ്. വരോട് താമസിക്കുന്ന കോട്ടയം സ്വദേശിക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. കാനഡയിലേക്കുള്ള വിസക്കെന്ന പേരിലാണ് ഇദ്ദേഹത്തിൽനിന്ന് പണം തട്ടിയെടുത്തത്. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻ.സി.ആർ.പി) വഴി മരവിപ്പിച്ചാണ് പണം തിരികെ പിടിച്ചത്.
അന്വേഷണത്തിൽ തട്ടിയെടുത്ത 39,000 രൂപ ഹരിയാനയിലെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. പണം പരാതിക്കാരന് കൈമാറാൻ കോടതി ഉത്തരവിട്ടു. ഉത്തരവ് ബാങ്കിന് കൈമാറിയതിന് പിന്നാലെ പണം പരാതിക്കാരന്റെ അക്കൗണ്ടിൽ തിരിച്ചെത്തി.
2024 ജൂലൈയിലാണ് തട്ടിപ്പ് നടന്നത്. കാനഡയിൽ പോകുന്നതിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പരാതിക്കാരൻ വെബ്സൈറ്റുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിറകെ വിസയും ജോലിയും വാഗ്ദാനം ചെയ്ത് വാട്സ്ആപ്പിൽ ഇദ്ദേഹത്തിന് ഫോൺ വിളിയെത്തി. പ്രായം കൂടുതലുള്ളതിനാൽ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. രണ്ടുതവണയായാണ് 39,000 രൂപ ഇദ്ദേഹം അയച്ചുനൽകിയത്.
തുടർന്ന് ഫോൺ വിളിച്ചാൽ എടുക്കാതായി. ഇതോടെയാണ് തട്ടിപ്പ് സംബന്ധിച്ച സംശയം ഉടലെടുത്തത്. തുടർന്ന് എൻ.സി.ആർ.പിയെ സമീപിച്ചു. പൊലീസിന്റെ കൃത്യവും സമയബന്ധിതവുമായ ഇടപെടലാണ് പണം തിരികെ ലഭിക്കാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.