പത്തനംതിട്ട: ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ കൂടി ‘ലക്ഷ്യ’ നിലവാരത്തിലുള്ള പ്രസവമുറികൾ സജ്ജമാകുന്നു. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് അടുത്തിടെ ലഭ്യമായിരുന്നു. കൂടാതെ കോന്നി മെഡിക്കല്‍ കോളജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍റൂം നിർമാണം പൂര്‍ത്തിയാക്കി.
കോഴഞ്ചേരി ജില്ല ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്. കോന്നി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളിൽ എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിർമാണം പുരോഗമിക്കുന്നു. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനാണ് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുന്നത്.
മെഡിക്കല്‍ കോളജുകള്‍, ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂം സജ്ജമാക്കിയത്. നിലവില്‍ ഗൈനക്കോളജി ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിരവധി പേര് പ്രതിദിനം ചികിത്സ തേടിയെത്താറുണ്ട്. ലക്ഷ്യ ലേബര്‍ റൂം ഉള്‍പ്പെടെ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ച സേവനം ലഭ്യമാകും.
27,922 ചതുരശ്ര അടിയിലാണ് കോന്നി മെഡിക്കല്‍ കോളജില്‍ ലേബര്‍ റൂം. പുതിയ ഒ.പി വിഭാഗം, അള്‍ട്രാ സൗണ്ട് സ്കാനിങ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപറേഷന് തിയറ്റര്‍, മൈനര്‍ ഓപറേഷന് തിയറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റര്‍, രണ്ട് എൽ.ഡി.ആര് സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്.ഡിയു, ഐ.സിയു, ഐസൊലേഷന്‍ യൂനിറ്റുകള്‍ എന്നിവ സജ്ജമാണ്.
ഇതിനിടെ ജില്ലയിലെ 26 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. സാമൂഹിക ആരോഗ്യ കേന്ദ്രം തുമ്പമണ്‍, പ്രാഥമികാരോഗ്യ കേന്ദ്രം വള്ളിക്കോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ എട്ട് കോടി രൂപ മുതല്‍ മുടക്കി കാത്ത് ലാബ് സ്ഥാപിച്ചു.
ഇതുകൂടാതെ കാത്ത് ലാബിന്റെ ശാക്തീകരണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു. 23.75 കോടി രൂപയുടെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒ.പി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക്ക് നിർമിക്കാൻ 13 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രി കേന്ദ്രീകരിച്ച് റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീര്‍ക്കര, ഓമല്ലൂര്‍, കോയിപ്രം ചന്ദനപ്പള്ളി, ഏഴംകുളം, വടശ്ശേരിക്കര, ആനിക്കാട്, നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറല്‍ ആശുപത്രി അടൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്‍.ക്യു.എ.എസ്. ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.