പത്തനംതിട്ട: പൊതുമരാമത്ത് നിർമാണങ്ങളുമായി ബന്ധപ്പെട്ട ചെറുകിട കരാറുകാർ രംഗം വിടുന്നു. സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരാർ ജോലികൾ ചെയ്തിരുന്നവരിൽ 60 ശതമാനം കരാറുകാരും രണ്ടുവർഷമായി ഈ രംഗത്തില്ല. അവശേഷിച്ച കരാറുകാരും നിർമാണ മേഖല ഉപേക്ഷിക്കുകയാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെയ്യേണ്ട ജോലികൾപോലും ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
പണം കൃത്യമായി ലഭിക്കാത്തതാണ് കരാറുകാർ മേഖല ഉപേക്ഷിക്കാൻ പ്രധാന കാരണം. പൊതുമരാമത്ത്, ജലഅതോറിറ്റി വകുപ്പുകളുടെ ജോലികളും തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള ജോലികളും ചെയ്തു തീർത്താലും പണം നൽകാത്ത സ്ഥിതിയാണ്. എം.പി, എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള ജോലികളുടെ പണവും കൃത്യമായി നൽകാറില്ല.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചെറുകിട കരാർ ജോലികൾ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറ്റെടുത്ത കരാർ ജോലികളും പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ടെന്ന് കരാറുകാർ പറഞ്ഞു. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തീകരിച്ചാലും പണത്തിനുവേണ്ടി ഏറെ കാത്തിരിക്കണം.
മാസങ്ങളായി തുടരുന്ന കുടിശ്ശിക പൂർണമായി നൽകാറില്ല. ഗഡുക്കളായാണ് പണം അനുവദിക്കാറുള്ളത്. സാധാരണക്കാരായ കരാറുകാർ ഇതുമൂലം ഏറെ പ്രതിസന്ധിയിലാകും. സർക്കാർ കുടിശ്ശിക അനുവദിക്കുമ്പോൾ ട്രഷറി നിയന്ത്രണം മറ്റും കാരണം പണം കൈയിലെത്താൻ വീണ്ടും കാത്തിരിപ്പ് തുടരേണ്ടിവരും.
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ കരാറെടുത്ത ജോലികളും തടസ്സപ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട തുക കരാറുകാർക്ക് നൽകാനുണ്ട്. ഇതോടെ പൊതുമരാമത്ത് നിർമാണങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങി കഴിഞ്ഞു.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് ജലഅതോറിറ്റിയുടെ ജോലികൾ ഏറ്റെടുത്ത കരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്തും മറ്റുമാണ് കരാറുകാർ ജോലി നടത്തുന്നത്. എന്നാൽ, ജൽജീവൻ മിഷന്റെ ആദ്യ ഗഡു മാത്രമേ കരാറുകാർക്ക് ലഭിച്ചിട്ടുള്ളൂ. ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളുടെ അടിസ്ഥാനത്തിലാണ് കരാർ ജോലികൾ നടന്നുവന്നത്.
സംസ്ഥാന അടിസ്ഥാനത്തിൽ 8000 കോടിയുടെ കുടിശ്ശിക ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുണ്ട്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലരും ജപ്തി ഭീഷണി അടക്കം നേരിടുകയാണ്. നിലവിലെ നിരക്കിൽ ജോലികൾ ഏറ്റെടുത്തു ചെയ്യാനുമാകില്ലെന്ന് കരാറുകാർ പറയുന്നു.
പണം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന കരാറുകാരെ ജനപ്രതിനിധികൾ കുറ്റപ്പെടുത്തുകയാണെന്ന് ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. പല ജോലികളും കരാറെടുക്കുമെങ്കിലും കടക്കെണിയിലായ തങ്ങൾക്ക് മുമ്പോട്ട് പോകാനാകാത്ത സ്ഥിതിയുണ്ടാകും. നിലവിലെ നിരക്ക് പുതുക്കി നൽകാമെന്ന ഉറപ്പിൻമേൽ ഏറ്റെടുപ്പിച്ച ജോലികളും തുടങ്ങാനാകുന്നില്ല.
നിരക്ക് പുതുക്കി നൽകാൻ ജനപ്രതിനിധികൾ സർക്കാറിൽ സമ്മർദം ചെലുത്തുന്നില്ല. കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക വാങ്ങിത്തരാനും നടപടി ഉണ്ടാകുന്നില്ല. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കരാറുകാരെ മാത്രം കുറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.