കടമ്മനിട്ടയിൽ കോലങ്ങൾ ഒരുങ്ങുന്നു
പത്തനംതിട്ട: പത്തുനാൾ നീളുന്ന കടമ്മനിട്ട പടയണിക്ക് തുടക്കം കുറിച്ച് ഓലച്ചൂട്ടിലേക്ക് അഗ്നിയുടെ പകർന്നാട്ടം. ഭക്തിനിർഭരമായ പടയണികളത്തിൽ ദിവസങ്ങളോളം കരദേവതയുടെ മുന്നിൽ കോലങ്ങൾ കളം നിറഞ്ഞാടും. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി ഒരു ഗ്രാമം മുഴുവൻ കടമ്മനിട്ട കാവിന്റെ മുറ്റത്ത് കാത്തിരിക്കും. പാളക്കോലങ്ങൾക്കൊപ്പമുള്ള പടയണിക്കാലത്ത് പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങളുടെ പത്താമുദയവും.
പച്ചത്തപ്പിൽ താളമുണർത്തി കൈവിരലാട്ടത്തിൽ കാവിലമ്മയുടെ മുഖത്ത് ചൈതന്യത്തിന്റെ പ്രഭയാട്ടം. കളത്തിലേക്ക് ഇറങ്ങിയ ഭഗവതിക്ക് മുന്നിൽ സാഷ്ടാംഗം സമർപ്പിച്ച ഭക്തന് അനുഗ്രഹാനുഭൂതിയുടെ കൊട്ടിക്കയറ്റം. തിങ്കളാഴ്ച നടന്ന ചൂട്ടുവെപ്പിനുള്ള ചൂട്ട്, നാളികേരം, അക്ഷതം എന്നിവ പാരമ്പര്യ അവകാശികളായ ഐക്കാട്ട് കുടുംബക്കാർ കാവിൽ എത്തിച്ചു.
രാത്രി ഒമ്പതിന് ക്ഷേത്ര മേൽശാന്തി ബി.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ചൂട്ടുകറ്റയിലേക്ക് അഗ്നിപകർന്ന് പടയണി ആശാൻ കടമ്മനിട്ട പ്രസന്നകുമാറിന് എത്തിച്ചുനൽകി. ആശാൻ ഏറ്റുവാങ്ങി പിന്നോട്ടിറങ്ങി കളത്തിലെ കല്ലിൽ വെച്ചു.തുടർന്ന് പടയണി ആശാൻ പച്ചത്തപ്പ് കൊട്ടിവിളിച്ച് ഭഗവതിയെ കളത്തിലേക്കിറക്കി.
ഐക്കാട്ട് കുടുംബക്കാരണവർ രാധാകൃഷ്ണകുറുപ്പ് തേങ്ങ മുറിച്ച് അതിൽ തുളസി പൂവും അക്ഷതവും ഇട്ടു. മേൽശാന്തി രാശി നോക്കി പത്തുനാൾ നീളുന്ന പടയണിക്കാലത്തിന്റെ ഫലം പറഞ്ഞു. മൂന്നാം ദിവസമായ ബുധനാഴ്ച പച്ചത്തപ്പിൽനിന്നും കാച്ചിമുറുക്കിയ തപ്പിലേക്കും പഞ്ചവർണത്തിലേക്കും മാറി പാളക്കോലങ്ങളുടെ എഴുതിത്തുള്ളൽ തുടങ്ങി. രാത്രി 11 മുതലാണ് പടയണി. പത്താമുദയദിനമായ 23ന് പകൽപടയണിയും കൊട്ടിക്കയറ്റും നടക്കും. അതോടെ മധ്യതിരുവിതാംകൂറിന്റെ പടയണിക്കാലം കടമ്മനിട്ടക്കാവിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.