പത്തനംതിട്ട: വേനൽ മഴയിൽ ജില്ലയിൽ ഒരു കോടിയിലധികം രൂപയുടെ കൃഷി നാശം. 18.78 ഹെക്ടർ കൃഷിയാണ് വേനൽ മഴ കവർന്നത്. 491 കർഷകരുടെ കൃഷി നശിച്ചു. ഏത്തവാഴ പച്ചക്കറി, തെങ്ങിൻതൈകൾ, റബർ, കുരുമുളക്, കപ്പ എന്നിവയാണ് വേനൽ മഴയിൽ നശിച്ചത്. മാർച്ചിലാണ് വേനൽ മഴ ആരംഭിച്ചത്.
എത്തവാഴക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 1.5 ഹെക്ടർ റബർതൈകൾ നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് റബറിൽനിന്നുണ്ടായത്. 1.10 ഹെക്ടർ വെട്ടുന്ന റബർ നശിച്ചതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. രണ്ട് ഹെക്ടർ കപ്പ കൃഷിയിൽ 25,000 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വിളകളാണ് നശിച്ചതിലേറെയും.
വേനൽ മഴയിലും കാറ്റിലും 5810 എത്തവാഴകൾ ഒടിഞ്ഞുവീണു. 4.43 ഹെക്ടർ എത്തവാഴ നശിച്ചിട്ടുണ്ട്. 168 കർഷകരുടെ കൃഷിയാണ് നശിച്ചത്. 23 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായിട്ടുള്ളത്. 200 കർഷകർക്ക് 7.35 ഹെക്ടറുകളിലായി 10,500 കുലച്ച ഏത്തവാഴകൾ നശിച്ചിട്ടുണ്ട്. 63 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
തിരിച്ചടിയായി രാസവള വിലക്കയറ്റവും
പത്തനംതിട്ട: കാർഷിക മേഖലക്ക് തിരിച്ചടിയായി രാസവള വിലക്കയറ്റവും. കേന്ദ്രസർക്കാർ രാസവള സബ്സിഡി വെട്ടിക്കുറച്ചതാണ് വില വർധനക്ക് കാരണം. രാസവളങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണ്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുളളത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റിറക്ക് കൂലി വർധനയും വളങ്ങളുടെ വില വർധനക്ക് കാരണമാകുന്നു. വേനൽമഴ പെയ്ത് തുടങ്ങിയതോടെ കാർഷിക വിളകൾക്ക് വളം ഉപയോഗിക്കുന്ന സമയമാണിത്.
രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന് മൂന്ന് മാസത്തിനിടെ 600 രൂപയാണ് വർധിച്ചത്. 1000 രൂപയായിരുന്ന 50 കിലോ ചാക്കിന് ഇപ്പോൾ 1600 രൂപയാണ് വില. നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാസ്യം വളങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഡൈഅമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ കോംപ്ലക്സ്, രാജ്പോക്സ്, ഫാക്ടംപോക്സ്, 16-16-16 എൻ.പി.കെ മിശ്രിതം എന്നിവക്കെല്ലാം വില കൂടി. ഒരു ചാക്കിന് നൂറ് മുതൽ 400 രൂപ വരെ വില വർധനയാണ് മിക്ക വളങ്ങൾക്കും ഉണ്ടായിരിക്കുന്നത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില വർധിച്ചത് നെല്ല് കർഷകരെയും പ്രതിസന്ധിയിലാക്കി. 1140 രൂപയായിരുന്ന ഒരു ചാക്കിന് ഇപ്പോൾ 1300യായാണ് വർധിച്ചത്.
രാസവള വില നിയന്ത്രണത്തിന് നടപടി വേണമെന്ന് പാടശേഖര സമിതികളും കർഷക സംഘടനകളും ആവശ്യപ്പെട്ടു. വന്യമൃഗങ്ങളും വേഴാമ്പലുകളും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് വളത്തിനും വില വർധിച്ചത്. ന്യൂട്രിയന്റ് സബ്സിഡി പോളിസി പ്രകാരമാണ് കേന്ദ്രസർക്കാർ വളത്തിന്റെ വിലയും സബ്സിഡിയും നിർണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.